ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ചില പരാമര്‍ശങ്ങളും നിരീക്ഷണങ്ങളുമാണു സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതും പതിറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളെ കീഴ്മേല്‍ മറിക്കുന്നതുമായ പ്രസ്താവനകളാണല്ലോ പല കോണില്‍ നിന്നും ഉയരുന്നത്. മതം, സമുദായം, ജാതി എന്നതിനപ്പുറം വിശ്വാസങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ് ഹൈന്ദവ സംസ്കാരം.
പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതോ, ഹിംസാത്മകമോ ആയതിനെ തള്ളിപ്പറയാനോ തുടച്ചുനീക്കാനോ ഉള്ള വിവേകം ഹിന്ദുമത വിശ്വാസികള്‍ക്കുണ്ട്. അവരെ ആരും സംസ്കാരം പഠിപ്പിക്കേണ്ടകാര്യമില്ല. ശുദ്ധ സങ്കല്പ്പത്തോടെ യുക്ത്യധിഷ്ടിതമായ കാരണങ്ങളാല്‍ ആചരിക്കപ്പെടുന്ന ചില കാര്യങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിന് പിന്നിലെ ഹര്‍ജിക്കാരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം വരുന്നതു സ്വാഭാവികം മാത്രം.
ഹിന്ദുവിന്റെ വിശ്വാസവും ആചാരങ്ങളും തെറ്റാണെന്ന് വിധിയെഴുതുന്നതും അവയെ തള്ളിപ്പറയുന്നതുമാണ് വിശാലമായ കാഴ്ച്ചപ്പാടെന്നും അങ്ങനെയുള്ളവര്‍ക്ക് മാത്രമേ പുരോഗമനാത്മകമായി ചിന്തിക്കാന്‍ കഴിയൂ എന്നും എങ്ങനെയോ നമ്മുടെ പുതിയ തലമുറ ധരിച്ചിരിക്കുന്നു. അതു മുതലെടുക്കുകയാണ് ഇന്ന് ചിലകൂട്ടര്. നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ് പൊതു ഇടങ്ങളില്‍ എത്തിയാല്‍, മതപരമായി വിവാഹം കഴിച്ചാല്‍, ഉത്സവങ്ങളിലും ആഘോഷങ്ങളിലും സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിച്ചാല്‍, പുരാണേതിഹാസങ്ങളോട് പ്രതിബദ്ധത കാണിച്ചാല്‍, ജനിച്ചുവളര്‍ന്ന സംസ്കാരത്തില്‍ അഭിമാനിച്ചാല്‍ അവരെ പഴഞ്ചനെന്നും കാലത്തിന് യോജിക്കാത്തവരെന്നും അധിക്ഷേപിച്ച് ഒറ്റപ്പെടുത്തുന്ന പരിഷ്കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സമൂഹമുണ്ട്. വര്ഗീയതയെപ്പോലെയും ഭീകരവാദത്തെപ്പോലെയും ഇക്കൂട്ടരുടെ മനോഭാവത്തെയും ഭയക്കണം.
സംസ്കാരമെന്നത് ഒരു തരത്തില്‍ ചില ശീലങ്ങളാണ്. അതിലൂടെയാണ് വ്യക്തിത്വം രൂപപ്പെടുന്നത്. ഏറ്റവും ഭാവാത്മകമായ തത്വങ്ങളാണ് ഓരോ ക്ഷേത്രവും ഉദ്ഘോഷിക്കുന്നത്. ചില നാടിന്റെ സംസ്കാരം തന്നെ ആ നാട്ടിലെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പുതിയ തലമുറയിലെ നല്ല ഒരു വിഭാഗം, ഇത്തരം വിശ്വാസങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രതിഷേധിക്കാനുള്ള മാര്‍ഗം ചുംബനസമരങ്ങളും നാല്ക്കവലയിലെ കൊട്ടിപ്പാട്ടും നൃത്തവുമാണെന്ന് ധരിച്ചുവച്ചിരിക്കുന്നു.
ക്രിയാത്മകമായ പ്രതികരണമോ പ്രതിഷേധമോ അവര്‍ക്കു പരിചയമില്ല. മൂല്യബോധങ്ങളോടൊന്നും പ്രതിബദ്ധതയില്ല. വൈയക്തികമായ ഈ വൈമുഖ്യം ചൂഷണം ചെയ്ത് ഒരു സംസ്കാരത്തിനെ ഇല്ലാതാക്കാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നുമുണ്ട്. അതുകൊണ്ടാണ് സാഹിത്യ സൃഷ്ടികളിലും സാംസ്കാരിക വേദികളിലും ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും തള്ളിപ്പറയപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതും. സ്വയം വിശ്വാസമില്ലാത്തവരാണ് എല്ലാത്തിനേയും ചോദ്യം ചെയ്യുന്നത്. നന്മയോ തിന്മയോ അല്ല, എതിര്‍ക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.
പരിഹസിക്കപ്പെടേണ്ടതോ അധിക്ഷേപിക്കപ്പെടേണ്ടതോ ആയതൊന്നുമല്ല ആചരിക്കപ്പെടുന്നതെന്ന കുറഞ്ഞ ബോധ്യമെങ്കിലും, സ്വന്തം വേരുകളെ തള്ളിപറയുന്നവര്ക്കുണ്ടാകണം. സമസ്ത ലോകത്തിനും സുഖമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയാണ് വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ മുന്നോട്ട് വയ്ക്കുന്നത്. പക്ഷേ, പുരാണേതിഹാസങ്ങളിലെ ചില കഥാപാത്രങ്ങളെ തീര്‍ത്തും മാനുഷികമായ വികാരവിചാരങ്ങള്‍ക്ക് അടിപ്പെട്ട് ജീവിക്കുന്ന ദുര്‍ബലരെന്ന് കാണിച്ച് തരംതാഴ്ത്തി വ്യാഖ്യാനിക്കലാണ് ഇന്നു നടക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതിനെ ന്യായീകരിക്കുന്നവരാണ് ചുറ്റിലും. ആവിഷ്കാരസ്വാതന്ത്ര്യത്തിനൊപ്പം എഴുത്തുകാര്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം കൂടി ചര്‍ച്ച ചെയ്യപ്പെടണം. ഭാവനയുടെ പേരില്‍ വിശ്വാസത്തില്‍ കലര്‍പ്പുണ്ടാക്കി സൃഷ്ടികള്‍ നടത്തി അതാണ് സത്യമെന്ന് പ്രചരിപ്പിച്ച് മൂലകൃതികളെ നിരാകരിക്കുന്ന നയം ആശാസ്യമല്ല.
നൂറ്റാണ്ടുകളായി നിലനിന്നു വരുന്നതും ആര്‍ക്കും ദ്രോഹമാകാത്തതുമായ സങ്കല്‍പ്പങ്ങളെയോ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ പൊളിച്ചെഴുതാന്‍ കച്ചകെട്ടിയിറങ്ങിരിക്കുന്നവര് ലക്ഷ്യമിടുന്നതെന്തെന്നും തിരിച്ചറിയണം. അത്തരത്തില്‍ ഒരാവശ്യം മുന്നോട്ട് വയ്ക്കുന്നവരെ വര്‍ഗീയ വാദികളെന്നോ സംഘപരിവാര്‍ വിശ്വാസികളെന്നോ മുദ്ര കുത്തി മാറ്റി നിര്‍ത്തി രാഷ്ട്രീയമായി നേരിടാനിറങ്ങുന്നത് അപക്വവും അപകടകരവുമാണ്.
ഫലത്തില്‍ മറ്റു ചിലര്‍ക്ക് മറപിടിക്കലുമാണത്. മനുഷ്യ നന്മയ്ക്കുതകാത്ത യാതൊന്നും ഒരു മതഗ്രന്ഥങ്ങളും അനുശാസിക്കുന്നില്ല. അതതിന്റെ സത്ത ഉള്‍ക്കൊണ്ട് സമാധാനവും ശാന്തവുമായി ജീവിക്കുന്ന വിശ്വാസികളെ പിറകേ നടന്നു നോവിക്കാതിരുന്നാല്ത്തന്നെ നാട്ടില്‍ സൗഹൃദാന്തരീക്ഷം നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: