ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് മുത്തുവേല്‍ കരുണാനിധിയുടെ മരണത്തോടെ തമിഴ്നാടിലെ ഒരു രാഷ്ട്രീയ യുഗത്തിന് തിരശീലവീണു. ഇനി തമിഴ്നാട് രാഷ്ട്രീയം സമഗ്രമായ മാറ്റത്തിനുവിധേയമാകും. കാരണമുണ്ട്. അവസാന ശ്വാസംവരെ ഡിഎംകെയുടെ അധ്യക്ഷപദവി കരുണാനിധി അക്ഷരാര്‍ത്ഥത്തില്‍ കൈയടക്കി വച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആദ്യം പദവി ഏറ്റെടുത്തതിന്റെ 49-ാംവാര്‍ഷികം ആചരിച്ചത്. ഒരു രാഷ്ട്രീയകക്ഷിയുടെ ചോദ്യം ചെയ്യപ്പെടാത്ത അധ്യക്ഷനായി അഞ്ചുദശാബ്ദത്തോളം തുടരുക എന്നത് ചെറിയകാര്യമല്ല. അത് എങ്ങനെ സാധിച്ചു എന്നത് അന്വേഷിക്കുമ്പോഴാണ് കരുണാനിധി കുടുംബത്തിന്റെ ദുരൂഹത നിറഞ്ഞ കുതന്ത്രങ്ങള്‍ വെളിച്ചത്തുവരുന്നത്.
തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഭരണത്തിന് അറുതിവരുന്നത് 1967ലാണ്. സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം ആദ്യമായി കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ ഭരണം നഷ്ടമാകുന്നത് 1969ലാണ്. ഹിന്ദിവിരുദ്ധ തരംഗത്തിലൂടെ ഭരണം കൈവശമാക്കിയ ഡിഎംകെയുടെ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ ആയിരുന്നു. പക്ഷേ, ഭരണമേറ്റ് രണ്ടുവര്‍ഷം കഴിഞ്ഞതോടെ അര്‍ബുദരോഗത്തിന് കീഴടങ്ങി അണ്ണാദുരൈ പരലോകം പ്രാപിച്ചു. അടുത്ത മുഖ്യമന്ത്രി ആകേണ്ടിയിരുന്നത് നെടുംചെഴിയന്‍ ആയിരുന്നു. താത്കാലിക മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തു. പക്ഷേ, ഡിഎംകെ നേതൃത്വത്തിന് ഒരു സംശയം. താന്‍വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത നെടുംചെഴിയന്‍ തങ്ങള്‍ക്ക് ഒരുപാരയായിത്തീരുമോ എന്ന ഭയം അവരെഅലട്ടി. അന്ന് ഡിഎംകെ സാമ്പത്തികമായി വലിയശക്തിയൊന്നും അല്ല.
”നെടുംചെഴിയന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ല എന്ന് ഉറപ്പാണ്. സത്യസന്ധതയുടെ ആള്‍രൂപം. ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ കൂടെ ആയിരുന്നു. അദ്ദേഹംതന്നെയാണ് മുഖ്യമന്ത്രി ആകേണ്ടിയിരുന്നതും. അണ്ണാദുരൈക്ക് വളരെ പ്രിയങ്കരനായിരുന്നു നെടുംചെഴിയന്‍,”അന്ന് ഡിഎംകെ നിയമസഭാംഗം ആയിരുന്ന എ.എം.രാജ പറഞ്ഞു. ഈറോഡ് നിയമ സഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രാജ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.
ആ ദിവസങ്ങളിലാണ് പാര്‍ട്ടിയുടെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വിധേയനായ എം.ജി. രാമചന്ദ്രന് കരുണാനിധിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘എംജിആര്‍ എന്നോട ്പറഞ്ഞത്, ഡിഎംകെയുടെ ശാക്തീകരണമാണ് നമ്മുടെ പ്രധാന ലക്ഷ്യം എന്നാണ്. അതിന് കരുണാനിധിയെപ്പോലുള്ള ഒരാള്‍തന്നെ വേണം മുഖ്യമന്ത്രിയാകാനെന്നും എംജിആര്‍ തറപ്പിച്ചുപറഞ്ഞു,” രാജ സ്മരിക്കുന്നു.
അങ്ങനെ നെടുംചെഴിയാനെ ഒഴിവാക്കി ഡിഎംകെ നേതൃത്വം കരുണാനിധിയെ മുഖ്യനായി തിരഞ്ഞെടുത്തു. കരുണാനിധി ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയപാര്‍ട്ടിയെ തന്റെ കുടുംബസ്വത്താക്കി മാറ്റുന്നതാണ് തമിഴകം പിന്നീട് കണ്ടത്. ഡിഎംകെയുടെ പോസ്റ്റര്‍ േബായ് എന്ന് വിശേഷിപ്പിച്ചിരുന്ന എംജിആര്‍ തനിക്കു ഭീഷണി ആയേക്കും എന്നുകണ്ട കരുണാനിധി അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ചെറുതാക്കി കാണിക്കാനും ശ്രമം ആരംഭിച്ചു. പാര്‍ട്ടിയുടെ ഖജാന്‍ജി ആയിരുന്നു എംജിആര്‍. പക്ഷേ വരവുചെലവ് കണക്കുകളെക്കുറിച്ച് അദ്ദേഹത്തിന് ഒരുവിവരവും നല്‍കിയിരുന്നില്ല. എല്ലാം കരുണാനിധിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍.
എംജിആറിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കരുണാനിധി, തന്റെ ആദ്യ ഭാര്യ പദ്മാവതിയുടെ മകന് മുത്തുവിനെ സിനിമയിലും രാഷ്ട്രീയത്തിലും ഇറക്കിനോക്കി. പക്ഷേ, പയ്യന് രക്ഷപ്പെട്ടില്ല. (കരുണാനിധിക്ക് ഔദ്യോഗികമായി മൂന്ന് ഭാര്യമാരാണ്- പദ്മാവതി, ദയാലു, രാജാത്തി എന്നിവര്‍. ഇവരില്‍ പദ്മാവതി മുത്തുവിനെ പ്രസവിച്ച് അധികനാള്‍ കഴിയുന്നതിനു മുന്‍പ് അന്തരിച്ചു. തുടര്‍ന്ന് അദ്ദേഹം ദയാലുവിനെ വിവാഹംചെയ്തു. ദയാലു നാല് പ്രസവിച്ചു.. അളഗിരി, സ്റ്റാലിന്, സെല്‍വി, തമിഴ്അരസ്. അക്കാലത്താണ് നാടക രംഗത്തെ പ്രമുഖ താരമായിരുന്ന രാജാത്തിയോട് കരുണാനിധിക്ക് ഒരു പ്രത്യേക വാത്സല്യം തോന്നിത്തുടങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിച്ച് രാജാത്തിയെ ഡിഎംകെയുടെ വനിതാരത്നം ആക്കി ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം അവര്‍ക്ക് പ്രത്യയശാസ്ത്ര പഠനക്ലാസുകള്‍ വരെനടത്തി. പിന്നീട് വിവാഹം കഴിച്ചു. അതിലെ മകളാണ് കനിമൊഴി.
മുത്ത് പല തരതരത്തിലും പരാജയപ്പെട്ടപ്പോള്‍ കരുണാനിധി തന്റെ അനന്തരാവകാശിയായി സ്റ്റാലിനെ തിരഞ്ഞെടുത്തു. അതിനുമുന്‍പ്, മുത്തുവിന്റെ കിരീടധാരണത്തിനു മുന്നോടിയായി എംജിആറിനെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് ഡിഎംകെയില്‍ നിന്ന് പുറത്താക്കി. ഒരുപക്ഷേ, കരുണാനിധി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. 1972ല്‍ എംജിആറിനെ പുറത്താക്കി.
തുടര്‍ന്ന് എംജിആര്‍ രൂപീകരിച്ച പാര്‍ട്ടിയാണ് എഐഡിഎംകെ. 1977 ല്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ എംജിആര്‍, തന്റെ മരണംവരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. എംജിആറിന്റെ മരണംവരെ കരുണാനിധി ഏറെക്കുറേ രാഷ്ട്രീയ വനവാസത്തില്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: