സംസ്ഥാനത്ത് സാധാരണക്കാര്‍ക്ക് സുരക്ഷയും സ്വസ്ഥതയും ഇല്ലെന്നത് വാസ്തവം തന്നെ. എന്നാല്‍ അതിവിശിഷ്ട വ്യക്തികളുടെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തികഞ്ഞ അരാജകത്വമാണ്. വാളെടുത്തവരൊക്കെ വെളിച്ചപ്പാടന്മാരാകുന്ന അവസ്ഥയിലേക്ക് നാട്ടിലെ സംഭവഗതികള്‍ തകിടം മറിയുകാണെന്ന് പറയേണ്ടിവരും. സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നുവെന്നത് അത്ര ലളിതമായി കാണാനാവുന്ന ഒന്നല്ല. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം ആണയിടുന്നുണ്ടെങ്കിലും ഗൗരവതരമായ സംഗതി തന്നെയാണിത്.
എല്ലാതലത്തിലും ഒന്നാം സ്ഥാനത്താണെന്ന് കുഴലൂതി മാലോകരെ അറിയിക്കാന്‍ പ്രത്യേക പരസ്യം കൊടുക്കുന്ന സര്‍ക്കാരിന്റെ ഭരണത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. രാഷ്ട്രപതിയുടെ യാത്രാ പഥം ഉള്‍പ്പെടെയുള്ള അതീവ രഹസ്യാത്മകത പുലര്‍ത്തേണ്ട വിവരങ്ങള്‍ പുറത്തുപോയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. പൊലീസിനു മാത്രം ഉപയോഗിക്കാവുന്ന ഹൈഫ്രീക്വന്സിയുള്ള വയര്‍ലെസ് സന്ദേശങ്ങളാണ് ആധുനിക സജ്ജീകരണമുള്ള ഉപകരണത്തിലൂടെ സ്വകാര്യ സ്ഥാപനം ചോര്‍ത്തിയത്. തിരുവനന്തപുരം കൈമനത്തെ ഒരു സ്വകാര്യ സ്ഥാപനമാണ് വിദേശ നിര്‍മ്മിത ഉപകരണം ഉപയോഗിച്ച് പൊലീസിന്റെ വയര്‍ലെസ് സന്ദേശം പിടിച്ചെടുത്തത്.
ഇത്തരത്തില്‍ പൊലീസ് സന്ദേശം സ്വകാര്യ സ്ഥാപനം ചോര്‍ത്തിയെടുത്തത് എന്തിനെന്ന കാര്യം അതീവ ജാഗ്രതയോടെ അന്വേഷിക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്ത്തനങ്ങള്ക്കുള്പ്പെടെയുള്ള വിധ്വംസക നീക്കങ്ങളുടെ പ്രിയപ്പെട്ട ഹബ്ബായി ദൈവത്തിന്റെ സുന്ദര കേരളം മാറിയിട്ട് അധികകാലമായിട്ടില്ല. ആടിനെ മേയ്ക്കാനും അതുവഴി അണു ബോംബ് നിര്‍മ്മിച്ച് സമൂഹത്തെ ഛിന്നഭിന്നമാക്കാനും തയ്യാറായി ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ പോയ സംസ്ഥാനമാണിത്. ഇത്തരം അന്വേഷണങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സി രംഗത്തിറങ്ങുമ്പോള്‍ രാഷ്ട്രീയാസ്വസ്ഥത പ്രകടിപ്പിച്ച് അതൊക്കെ തടയാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തും വോട്ടിന്റെ മൂല്യത്തിനുസരിച്ച് ചെയ്യുന്ന സര്‍ക്കാര്‍ അപകടകരമായ അന്തരീക്ഷത്തിന് സംസ്ഥാനത്തെ പാകപ്പെടുത്തുകയാണോ എന്ന് ന്യായമായും സംശയിക്കാം.
അതിപ്രധാന വ്യക്തികളുടെ കാര്യത്തില്‍ അലംഭാവപൂര്‍ണ്ണമായ നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം മുഖ്യമന്ത്രിക്ക് അനുനിമിഷം സുരക്ഷ കൂട്ടിക്കൊണ്ടിരിക്കുകയാണെന്ന അപഹാസ്യതയും നിലനില്ക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും ശത്രുപക്ഷത്ത് നിര്‍ത്തി അക്രമിക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ജനക്ഷേമകാര്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയുമാണ്. കേന്ദ്ര ഭരണത്തോടുള്ള രാഷ്ട്രീയ പകയാണോ ഇത്തരം സംഭവഗതികളുടെ പിന്നാമ്പുറത്തുള്ളതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. പൊലീസിലും തന്ത്രപ്രധാനമായ പല വകുപ്പുകളിലും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ സജീവ ഇടപെടലുണ്ടെന്ന ആരോപണം ശരിവെക്കുന്ന തരത്തിലേക്കാണ് സ്ഥിതിഗതികള്‍ വഴിമറിഞ്ഞുപോകുന്നത്.
രാഷ്ട്രപതി ഉള്‍പ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ കാര്യത്തില്‍ ലജ്ജാകരമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നവര്‍ വലിയ അപകടം തന്നെയാണ് വിളിച്ചുവരുത്തുന്നതെന്നത് മറന്നുപോകരുത്. ഇന്നത്തെ അന്തരീക്ഷത്തില്‍ എന്തും എവിടെയും എപ്പോഴും സംഭവിക്കാമെന്ന് പ്രതീക്ഷിക്കണം. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ക്രിയാത്മകമായ നടപടികളും നീക്കങ്ങളും ഉണ്ടാവണം. അക്രമികള്‍ക്കും ഒത്താശക്കാര്‍ക്കും അഴിഞ്ഞാടാനുള്ള അവസരം കൊടുത്തുകൂട. എത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായാലും ചെറിയൊരു പാളിച്ച വഴിയാവും ദുരന്തം ഇരച്ചെത്തുക എന്ന് മറന്നുപോവരുത്. എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: