ന്യൂദല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍. റെയില്‍ മന്ത്രാലയം അംഗീകരിച്ച പദ്ധതിയായി കഞ്ചിക്കോട് പദ്ധതി നിലനില്‍ക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന് എംപിക്ക് നല്കിയ മറുപടിയില്‍ റെയില്‍ മന്ത്രി വ്യക്തമാക്കി.
2008-09 റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി 2012-13ലാണ് റെയില്‍ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചത്. 2006-07ല്‍ പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറി ഇതിനകം യാഥാര്‍ഥ്യമായിരുന്നു. പൊതു-സ്വകാര്യ സംരംഭമായി കഞ്ചിക്കോട് ഫാക്ടറി ആരംഭിക്കാമെന്ന് 2013 സപ്തംബറില്‍ ക്വട്ടേഷന്‍ വിളിച്ചിരുന്നെങ്കിലും ഇതുവരെ അനുകൂലമായ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഗോയല്‍ വ്യക്തമാക്കി.
നേരത്തെ കോച്ച് ഫാക്ടറി റദ്ദാക്കിയെന്നാരോപിച്ച് ഇടതു-വലത് എംപിമാര്‍ പ്രധാനമന്ത്രിയുടെ അടുത്ത് പരാതിയുമായെത്തിയെങ്കിലും യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി വൈകിച്ചതെന്നാണ് മോദി മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: