ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരായി ഇന്ദിരാ ബാനര്‍ജി, വിനീത് സരന്‍, കെ.എം. ജോസഫ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ മൂന്ന് പേര് കൂടിയെത്തിയതോടെ ജഡ്ജിമാരുടെ എണ്ണം 25 ആയി. ഇപ്പോഴും ആറ് ജഡ്ജിമാരുടെ കുറവുണ്ട്. ആദ്യമായി മൂന്ന് വനിതാ ജഡ്ജിമാരും ഇപ്പോള്‍ സുപ്രീംകോടതിയിലുണ്ട്. ആര്. ഭാനുമതി, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഇന്ദിരാ ബാനര്‍ജിക്ക് പുറമെയുള്ള വനിതാ ജഡ്ജിമാര്‍.
ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയെന്നാരോപിച്ച് ഏതാനും ജഡ്ജിമാര്‍ രംഗത്തുവന്നിരുന്നു. ജഡ്ജിമാര്‍ ഹൈക്കോടതി ജഡ്ജി പദവിയിലെത്തിയതാണ് സീനിയോറിറ്റിയുടെ മാനദണ്ഡം. കെ.എം ജോസഫ് 2004 ഒക്ടോബര്‍ 14നും ഇന്ദിരാ ബാനര്‍ജി 2002 ഫെബ്രുവരി അഞ്ചിനും വിനീത് സരന്‍ 2002 ഫെബ്രുവരി 14നുമാണ് ഹൈക്കോടതി ജഡ്ജിമാരായത്. ചീഫ് ജസ്റ്റിസിനെതിരെ വിമത പ്രവര്‍ത്തനം നടത്തി പ്രതിഷേധിച്ച ജഡ്ജിമാരാണ് ഇപ്പോഴത്തെ വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നിലും. കെ.എം. ജോസഫിനെ തഴഞ്ഞെന്നാരോപിച്ച് പ്രതിപക്ഷം ഇന്നലെ പാര്‍ലമെന്റിലും ബഹളം വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: