ലോര്‍ഡ്സ്: ആദ്യ ടെസ്റ്റില്‍ വിജയം കൈവിട്ട ടീം ഇന്ത്യക്ക് രണ്ടാം ഇംഗ്ലീഷ് പരീക്ഷ നാളെ മുതല്‍. ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനാണ് കോഹ്ലിയും കൂട്ടരും ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയത്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈ ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.
എന്നാല്‍ ലോര്ഡിസിലും അത്ര മികച്ച റെക്കോഡൊന്നുമല്ല ഇന്ത്യക്കുള്ളത്. അവിടെ കളിച്ച 17 ടെസ്റ്റുകളില്‍ 11 എണ്ണത്തിലും തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടില്‍ ജയിച്ചു. നാലെണ്ണം സമനിലയില്‍ പിരിഞ്ഞു.
എന്നാല്‍ അവസാനം കളിച്ച ടെസ്റ്റില്‍ ഇന്ത്യക്കായിരുന്നു ജയം. 2014-ല്‍ ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. 95 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് അന്ന് തോറ്റത്. ഈ ഒരു ജയം നേടിയതൊഴിച്ചാല്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 3-1ന് തോറ്റു.
2014ല്‍ ആദ്യ ടെസ്റ്റ് സമനിലയിലായ ശേഷമായിരുന്നു ഇന്ത്യ ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റില്‍ വിജയം നേടിയത്. അന്ന് ഇന്ത്യയ്ക്കൊപ്പം നിന്ന ലോര്‍ഡ്സ് ഇത്തവണയും തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ഈ പരമ്പരയിലുണ്ടായിരുന്നവരില് ധോണിയൊഴികെയുള്ള മിക്കവാറും എല്ലാവരും തന്നെ ഇത്തവണത്തെ ടീമിലുമുണ്ട്.
2014ലെ ലോര്‍ഡ്സ് വിജയത്തില്‍ നിര്‍ണായകമായത് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ ഉജ്ജ്വല ബൗളിങ്ങായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് പിഴുതാണ് ഇഷാന്ത് ശര്‍മ്മ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ഇഷാന്തിന്റെ അതിവേഗ ബൗളിങ്ങില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇഷാന്തിന്റെ പ്രകടനത്തില്‍ 319 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 223 റണ്‍സിന് കൂടാരം കയറി. ഇഷാന്ത് തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ഇത്തവണ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നേട്ടത്തോടെ താന്‍ ഫോമിലാണെന്ന് തെളിയിച്ചതോടെ ലോര്‍ഡ്സില്‍ ഇഷാന്തില്‍ പ്രതീക്ഷ വെക്കുകയാണ് ഇന്ത്യ. ഒപ്പം മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, സ്പിന്നര്‍ ആര്. അശ്വിന് എന്നിവരും ആദ്യ ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു.
2014ലെ പരമ്പരയില്‍ പൂര്‍ണ പരാജയമായിരുന്ന ഇപ്പോഴത്തെ നായകന് വിരാട് േകാഹ്ലി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. എഡ്ജ്ബാസ്റ്റണിലെ സെഞ്ചുറിയോടെ അദ്ദേഹമതിന് തുടക്കമിട്ടുകഴിഞ്ഞു. കഴിഞ്ഞ തവണ ലോര്‍ഡ്സില്‍ ആദ്യ ഇന്നിങ്സില്‍ 25 റണ്‍സെടുത്ത കോലി രണ്ടാം ഇന്നിങ്സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് എത്രത്തോളം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം. ഓപ്പണര്‍മാരായ ധവാനും മുരളി വിജയും മുന്‍നിര ബാറ്റ്സ്മാന്മാരായ രാഹുലും രഹാനെയും ആദ്യ ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ബൗളര്‍മാര്‍ എറിഞ്ഞു നേടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ മുന്‍നിര ബാറ്റ്സ്മാന്മാര്ക്ക് കഴിയാതെ പോയതും മോശം ഫീല്‍ഡിങും ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.
ഇതിനിടെ രണ്ടാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തണ ആവശ്യം ശക്തമായിട്ടുണ്ട്. സുനില്‍ ഗവാസ്കറും സൗരവ് ഗാംഗുലിയും അടക്കമുള്ളവര്‍ നിര്‍ദേശങ്ങളുമായി രംഗത്തുവരികയും ചെയ്തു. ഒടുവില്‍ ഇവര്‍ക്കു പിന്നാലെ ഹര്ഭജന് സിങ്ങും ഈ ആവശ്യവുമായി രംഗത്തെത്തി.
ആരെ ഒഴിവാക്കിയിട്ടാണെങ്കിലും പൂജാരയെയും കുല്‍ദീപ് യാദവിനെയും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹര്ഭജന് ആവശ്യപ്പെട്ടത്. ന്യൂബോളിന്റെ തിളക്കം കളയാനും ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാനും പൂജാരയെപ്പോലൊരു കളിക്കാരന് വേണമെന്നാണ് ഭാജിയുടെ പക്ഷം. എന്നാല്‍ പൂജാര സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ കുല്‍ദീപ് യാദവ് ഏകദിന പരമ്പരയില്‍ മികച്ച ബൗൡങ്ങാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: