കെയ്റോ: ലോകകപ്പ് ഫുട്ബോൡ പന്തുതട്ടിയ ഏറ്റവും പ്രായം കുടിയ താരം രാജ്യാന്തര കരിയറിനോട് വിടചൊല്ലി. ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ഈജിപ്റ്റിന്റെ ജേഴ്സിയണിഞ്ഞ ഗോള്‍കീപ്പര്‍ ഇസ്സാം എല്‍ ഹദാരിയാണ് ദേശീയ ജേഴ്സി അഴിച്ചുവച്ചത്. ഈജിപ്റ്റിനായി 159 മത്സരങ്ങളില്‍ കളിച്ച ഹദാരി 45-ാം വയസ്സിലാണ് ദേശീയ ജേഴ്സി അഴിച്ചുവയ്ക്കുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച്, പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി സേവുകളാണ് ഹദാരി റഷ്യന്‍ മണ്ണില്‍ നടത്തിയത്.
ലോകകപ്പില്‍ ഹദാരി ഈജിപ്തിന്റെ അവസാന മത്സരത്തിനിറങ്ങിയത് നായകന്റെ ആം ബാന്‍ഡ് അണിഞ്ഞായിരുന്നു. മൈതാനത്തിറങ്ങുമ്പോള്‍ 45 വയസായിരുന്നു എല്‍ ഹദാരിയുടെ പ്രായം. ഇതോടെ മറികടന്നത് 2014-ല്‍ കൊളംബിയന്‍ ഗോളി ഫാരിദ് മൊണ്ട്രാഗന് നേടിയ റെക്കോഡിനെ.
159 അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ എന്റെ ദൗത്യം വിജയമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ജീവിതത്തിന്റെ പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും എന്നെ പിന്തുണയ്ക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത കുടുംബാംഗങ്ങളോട് ഞാന്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഹദാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: