മലപ്പുറം: മുസ്ലിംലീഗിനെ തകര്‍ക്കാനെന്ന വ്യാജേന സിപിഎമ്മിനുള്ളില്‍ മുസ്ലിം ഐക്യം രൂപപ്പെടുത്താനാണ് പഴയ സിമി പ്രവര്‍ത്തകനായ കെ.ടി.ജലീലിന്റെ നീക്കം. പി.വി.അന്‍വര്‍, ഗഫൂര്‍.പി.ലില്ലീസ് എന്നിവരുടെ സാമ്പത്തികശക്തി കൂടിയാകുമ്പോള്‍ ഇത് എളുപ്പമാകുമെന്ന പ്രതീക്ഷയും ജലീലിനുണ്ട്. സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.ടി.ജലീല്‍ സിപിഎമ്മിലെ തീവ്ര മതവാദിയായാണ് അറിയപ്പെടുന്നത്. സിമി നിരോധിച്ചതോടെ മുസ്ലിംലീഗില്‍ ചേര്‍ന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് പുറത്തായി. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് എല്‍ഡിഎഫ് പിന്തുണയോടെ പി.കെ.കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചു. ഇപ്പോള്‍ തവനൂര്‍ മണ്ഡലത്തിലെ നിയമസഭാംഗമാണ്.
മുന്‍ സിമി പ്രവര്ത്തകന് ഒരു സുപ്രഭാതത്തില്‍ സിപിഎമ്മില്‍ ചേര്‍ന്ന് മതേതരനാകുകയും അവിടെ നിന്ന് മന്ത്രിയാകുകയും ചെയ്തത് പഴയകാല കമ്മ്യൂണിസ്റ്റുകാര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. തനിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചത് തിരിച്ചറിഞ്ഞതോടെയാണ് ജലീല്‍ പുതിയ പാര്‍ട്ടിയെന്ന ആശയവുമായി രംഗത്തെത്തിയത്. പാര്‍ട്ടി രൂപംകൊള്ളുന്നതോടെ മുസ്ലിം ലീഗ് തകരുമെന്ന് സിപിഎം നേതൃത്വത്തെ വിശ്വസിപ്പിക്കാനും ജലീലിന് സാധിച്ചു. മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനെ വോട്ട് ബാങ്ക് കാണിച്ച് മറ്റൊരാള്‍ കൂടി വശത്താക്കിയിരിക്കുകയാണ്.
ഇന്ത്യന്‍ സെക്കുലര്‍ ലീഗിന് പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയുമുണ്ടാകും. മലപ്പുറം, കോഴിക്കോട് ജില്ലയില്‍ മോശമല്ലാത്ത സ്വാധീനമുള്ള ലീഗിന്റെ ശക്തി സെക്കുലര്‍ ലീഗിന്റെ വരവോട് ക്ഷയിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: