ചെന്നൈ: എഴുന്തു വാ… കലൈഞ്ജരേ..എഴുന്തുവാ…ചെന്നൈയിലെ കാവേരി ആശുപത്രി പരിസരത്ത് തടിച്ചു കൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ കണ്ണീരോടെ തങ്ങളുടെ പ്രിയപ്പെട്ട കലൈഞ്ജരെ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചു. പക്ഷേ, അപ്പോഴേക്ക് കലൈഞ്ജര്‍ യാത്രയായിക്കഴിഞ്ഞിരുന്നു. എങ്ങും നിലവിളികള്‍. കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും കരുണാനിധിയുടെ വേര്‍പാട് അംഗീകരിക്കാന്‍ കഴിയാതെ ചിലര്‍ തരിച്ചു നിന്നു.
കഴിഞ്ഞ അമ്പതാണ്ടായി തമിഴക രാഷ്ട്രീയത്തിന്റെ മാത്രമല്ല, പലപ്പോഴും ദേശീയ രാഷ്്ട്രീയത്തില്ത്തന്നെ സജീവമായി നിലയുറപ്പിച്ച മുത്തുവേല്‍ കരുണാനിധി ഇനി കത്തുന്ന ഓര്മ. തമിഴ് ഭാഷയുടെ എല്ലാ കരുത്തും കവിതയും തുടിക്കുന്ന വാക്കുകളിലൂടെ ഒരു ജനതയെ പ്രചോദിപ്പിച്ച പ്രാസംഗികന്, ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖം, എത്രയോ സാഹിത്യ കൃതികളുടെ രചയിതാവ്, തമിഴ് ചലച്ചിത്ര മേഖലയുടെ ഭാഗധേയം നിര്‍ണയിച്ച നിരവധി ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്ത്….ഇങ്ങനെ രാഷ്ട്രീയത്തിലും പുറത്തും കത്തുന്ന സാന്നിധ്യമായിരുന്നു കരുണാനിധി.
ബിജെപിക്കൊപ്പവും കോണ്‍ഗ്രസ്സിനൊപ്പവും മാറിമാറി ദേശീയ രാഷ്ട്രീയത്തില്‍ അങ്കത്തിനിറങ്ങിയ കരുണാനിധി ഡിഎംകെയെ തമിഴ് രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് വളര്‍ത്തി. ദേശീയ താല്പര്യമുള്ള നേതാവ്, എന്നാണ് കരുണാനിധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: