ചെന്നൈ: കുറച്ചു നാളുകള്‍ക്കു മുമ്പ് എം. കരുണാനിധിയെ വീട്ടില്‍ ചെന്നു സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടു പറഞ്ഞു, ദല്‍ഹിയിലേക്കു വരൂ…എന്റെ വീട്ടില്‍ വിശ്രമിക്കാം. കരുണാനിധിയെ മോദി എന്‍ഡിഎയിലേക്ക് ആലങ്കാരികമായി ക്ഷണിക്കുകയായിരുന്നു എന്നു പറഞ്ഞു ചിലര്‍.
ഇന്ത്യന്‍ രാഷ്ട്രീയം കൂട്ടുകക്ഷി ഭരണത്തിന്റെ സങ്കീര്‍ണ സമവാക്യങ്ങളിലേക്ക് മാറിയ കാലം മുതല്‍ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും മോഹിപ്പിച്ചു നിര്‍ത്തി മുത്തുവേല്‍ കരുണാനിധി എന്ന തന്ത്രശാലിയായ ദ്രാവിഡ രാഷ്ട്രീയ നേതാവ്.
1989 മുതല്‍ വിവിധ കേന്ദ്രസര്‍ക്കാരുകളുടെ ഭാഗമായിരുന്നു ഡിഎംകെ. നാഷണല്‍ ഫ്രണ്ട്, യുണൈറ്റഡ് ഫ്രണ്ട് പിന്നെ എന്‍ഡിഎ അതിനു ശേഷം യുപിഎ എന്നിങ്ങനെ വിവിധ സഖ്യങ്ങളുടെ സര്‍ക്കാരില്‍ ഡിഎംകെയെ ഭാഗമാക്കി കരുണാനിധി.
അണ്ണാദുരൈയുടെയും ഇ.വി.രാമസ്വാമിയെന്ന പെരിയോരുരുടേയും ഈ അരുമ ശിഷ്യന് പതിമൂന്നു വര്‍ഷം നിയമസഭയിലെത്തി. 1969ല്‍ ഡിഎംകെയുടെ നേതൃത്വത്തില്‍, അതേവര്‍ഷം, നാല്പ്പത്തഞ്ചാത്തെ വയസില്‍ മുഖ്യമന്ത്രിയായി. തമിഴ്നാടിന്റെ മുഖ്യമന്ത്രിയാവുന്ന പ്രായം കുറഞ്ഞ നേതാവ് എന്ന ബഹുമതിയോടെയായിരുന്നു അത്. 1972-ല്‍ ഡിഎംകെ പിളര്‍ന്നു. എംജിആര്‍ എഐഎഡിഎംകെ രൂപീകരിച്ചു. കാലത്തെപ്പോലും അമ്പരപ്പിച്ച രാഷ്ട്രീയ വൈരത്തിനു തുടക്കമാവുകയായിരുന്നു അപ്പോള്‍. എംജിആറിനു ശേഷം ജയലളിതയിലൂടെ തുടര്‍ന്ന ശത്രുതയുടെ രാഷ്ട്രീയം. കരുണാനിധി അധികാരത്തില്‍ വന്നാല്‍ ജയ ജയിലിലാവും, ജയ വന്നാല്‍ കരുണാനിധി ജയിലിലാവും എന്ന അവസ്ഥ. ജയലളിത മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍, ഒരു രാത്രി വീട്ടില്‍ കടന്നു ചെന്നാണ് പോലീസ് കരുണാനിധിയെ അറസ്റ്റ് ചെയ്തത്. അന്ന് മാധ്യമശ്രദ്ധ നേടാന്‍ കരുണാനിധി അലറിവിളിച്ചു, എന്നെ കൊലപണ്ണപ്പോറിങ്കേ….
1991 ല്‍ രാജീവ് വധം സൃഷ്ടിച്ച തരംഗത്തില്‍ ഡിഎംകെയുടെ ഏക എംഎല്‍എയായിരുന്നു കലൈഞ്ജര്‍. രണ്ടു വര്‍ഷത്തിനു ശേഷം നിയമസഭയില്‍ നിന്നു രാജിവെച്ചു. നാലു വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രിയായി സഭയില്‍ തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: