കൊച്ചി: മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു. മുനമ്പത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും ഒരു മലയാളി ഉള്‍പ്പടെ 14 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനുപോയ ‘ഓഷ്യാനസ്’ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ എഡ്വിന്, നരന് സര്‍കാര്‍ എന്നിവരെ രക്ഷപ്പെടുത്തി.
ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. തമിഴ്നാട് സ്വദേശികളായ യാക്കോബ് (57), യുഗനാഥന്‍ (42), മണിക്കുട്ടി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബോട്ടിലെ 11 തൊഴിലാളികള്‍ തമിഴ്നാട്ടുകാരാണ്. രണ്ടുപേര്‍ ബംഗാളികളും. എഡ്വിന്റെ ബന്ധുക്കള്‍ തന്നെയാണ് ബോട്ടില്‍ ഉണ്ടായിരുന്നവരില്‍ കൂടുതലും. മുനമ്പം മാല്യങ്കര സ്വദേശി ഷിജുവാണ് കാണാതായ മലയാളി.
മുനമ്പം സ്വദേശി പി.വി. ശിവന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ‘ഓഷ്യാനസ്’. മുംബൈ ആസ്ഥാനമായുള്ള ‘എം.വി. ദേശ ശക്തി’ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ചെന്നൈയില്‍ നിന്നും ഇറാഖിലെ ബസ്രയിലേക്ക് പോവുകയായിരുന്നു കപ്പല്‍.
അപകടസമയത്ത് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം ആദ്യം നടത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പുറംകടലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന നാല്‍പ്പതോളം ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. മൂന്നുമൃതദേഹങ്ങളും കരയ്ക്കെത്തിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ഇടയാക്കിയ കപ്പലിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മുംബൈയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനോട് നേവി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: