ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്ക്കരിക്കും.
മറീനയില്‍ സംസ്ക്കരിക്കണമെന്ന ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വൈകുന്നേരം അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധിയുടെ അന്ത്യ വിശ്രമം.
തീരുമാനത്തെ ഡിഎൺകെ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. ഏറെ കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ സംഭാവനകള്‍ പരിഗണിച്ച് സംസ്ക്കാര ചടങ്ങുകള്‍ മറീന ബീച്ചില്‍ സി.എന്‍. അണ്ണാധുരയുടെ സമാധിക്ക് അടുത്തായി സ്ഥലം അനുവദിക്കണമെന്ന് എംകെ. സ്റ്റാലിന് മുഖ്യമന്ത്രി എടപാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിയമകുരുക്കുകള് ഉണ്ടെന്നാണ് തെളിവുകള്‍ സഹിതം സര്‍ക്കാര്‍ മറുവാദം ഉന്നയിച്ചത്. മറീന ബീച്ചിന് പകരമായി ഗാന്ധി മണ്ഡപത്തിന് സമീപം രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു.
കരുണാനിധിയുടെ സംസ്ക്കാര ചടങ്ങുകള്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ആറ് ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു. ഈ ഹര്‍ജികളില്‍ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിന്‍വലിച്ചിരുന്നു. ട്രാഫിക് രാമസ്വാമി എന്ന പൊതുപ്രവര്ത്തകന് നല്കിയ ഹരജി മാത്രമായിരുന്നു പിന്‍വലിക്കാതിരുന്നത്. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ കോടതി ട്രാഫിക് രാമസ്വാമിയോട് ആവശ്യപ്പെട്ടു. അതിന് സമയം അനുവദിക്കണമെന്ന് രാമസ്വാമി അപേക്ഷിച്ചു. എന്നാല്‍ മൃതദേഹം മറീനയില്‍ സംസ്കരിക്കുന്നതിന് പരാതിയില്ലെന്ന് എഴുതി നല്കാന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജികളെല്ലാം തള്ളിയതോടെ മറീന ബീച്ചില്‍ തന്നെ സംസ്ക്കാര ചടങ്ങുകള്‍ നടത്താന്‍ വഴിയൊരുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: