ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളില്‍ എത്തിയ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഇന്ന് രാവിലെ പത്തരയോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ചെന്നൈയില്‍ എത്തിച്ചേര്‍ന്നത്. ശക്തനായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത് എന്ന് അദ്ദേഹം തന്റെ ട്വീറ്ററില്‍ കുറിച്ചിരുന്നു. കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്. നടന് രജനീകാന്ത്, ധനുഷ്, സൂര്യ, അജിത്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്, കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.
ഹാളിനു പുറത്തും വഴികളിലുമായി ആയിരങ്ങളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തിരിക്കുന്നത്. മകള്‍ കനിമൊഴിയുടെ വസതിയില്‍ നിന്നു കലൈജ്ഞരുടെ ഭൗതികദേഹം രാജാജി ഹാളില്‍ പുലര്‍ച്ചെ 5.30 നായിരുന്നു എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: