ഇടുക്കി: ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. സ്ഥലത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 164 ഘനമീറ്റര്‍ വെള്ളം തുറന്നുവിടും. ഇടുക്കിയും ഇടമലയാറും ഒരു പോലെ നിറയുന്നത് ഭൂതത്താന്‍കെട്ട് ഡാമിന് താഴെയുള്ള തീരവാസികളുടെ നെഞ്ചിടിപ്പേറ്റുന്നു. അണക്കെട്ട് തുറന്ന് അഞ്ച് മണിക്കൂറിനകം വെള്ളം ആലുവ ഭാഗത്തെത്തും. പെരിയാറില്‍ ഒന്ന് മുതല്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത.
169 മീറ്റര്‍ സംഭരണ ശേഷിയുള്ള ഇടമലയാര്‍ സംഭരണിയില്‍ ബുധനാഴ്ച രാവിലെ 10ന് വിവരം ലഭിക്കുമ്പോള്‍ 168.17 മീ. ആയിരുന്നു ജലനിരപ്പ്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ 24 മണിക്കൂറിനിടെ അര മീറ്റര്‍ വെള്ളമാണ് കൂടിയത്. 8.56 സെ.മീ. മഴ രേഖപ്പെടുത്തിയപ്പോള്‍ 4.902 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
കോതമംഗലത്ത് നിന്ന് 26.8 കിലോ മീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നിരിക്കുന്ന സംഭരണി 2013ല്‍ ആണ് അവസാനമായി തുറന്നത് അന്ന് നെടുമ്പാശ്ശേരിയിലടക്കം വെള്ളം കയറി കനത്ത നാശം ഉണ്ടായിരുന്നു. പെരിയാറിന്റെ തീരങ്ങളില്‍ ക്രമാധീതമായി വെള്ളം ഉയര്‍ന്നതാണ് തിരിച്ചടിയായത്. ഇത്തരത്തില്‍ വെള്ളം തുറന്ന് വിടേണ്ടി വന്നാല്‍ സ്ഥിതി മുമ്പത്തെക്കാല് ഗുരുതരമാകുമെന്നും നാട്ടുകാര്‍ കരുതുന്നു.
ചെറുതോണി അണക്കെട്ട് തുറന്നാല്‍ എത്തുന്ന വെള്ളവും ഇടമലയാര്‍ തുറന്നാല്‍ എത്തുന്ന വെള്ളവും ഒരുമിച്ചെത്തുക ഭൂതത്താന്‍കെട്ടിലെ ജലസേചന വകുപ്പിന്റെ അണക്കെട്ടിലാണ് ഇവിടെ നിന്ന് കാലടി, പെരുമ്പാവൂര്‍, ആലുവ വഴിയാണ് വെള്ളം ഒഴുകുന്നത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പമ്പ, കക്കി സംഭരണികളിലും ജലനിരപ്പ് 96 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: