ചെന്നൈ: കരുണാനിധിയുടെ മരണവുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നത്തെ തമിഴ്നാട് വഴിയുള്ള രാത്രിസര്വീസുകളടക്കം നിര്‍ത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളാണ് കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തുവന്നയുടനെ അടിയന്തരമായി നിര്‍ത്തിയത്. ഇന്നും സര്‍വീസുകള്‍ നടത്തില്ല. സുരക്ഷയുറപ്പാക്കിയ ശേഷം മാത്രമേ ബസുകള്‍ ഓടിക്കൂ എന്ന്എം.ഡി ടോമിന് തച്ചങ്കരി അറിയിച്ചു.
തിരുവനന്തപുരം-നാഗര്‍കോവില്‍, കുമളി-കമ്പം, തൃശൂര്‍-പൊള്ളാച്ചി, പാലക്കാട്-കോയമ്പത്തൂര്‍, ബത്തേരി-ഗൂഡല്ലൂര്‍, തൃശൂര്‍- നാടുകാണി-ദേവാല വഴി ബത്തേരി, കല്‍പ്പറ്റ, മൂന്നാര്‍-തേനി തുടങ്ങിയവയാണ് നിര്‍ത്തിവെച്ചവയില്‍ പ്രമുഖ ചെയിന്‍ സര്‍വീസുകള്‍. ഇതോടൊപ്പം ചങ്ങനാശേരി-വേളാങ്കണ്ണി, കൊട്ടാരക്കര-പഴനി, കണ്ണൂര്‍-മധുര, ബത്തേരി-ഊട്ടി തുടങ്ങിയവയാണ് നിര്‍ത്തിവെച്ചവയില്‍ പ്രധാനപ്പെട്ട സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍. സേലം വഴി ബംഗളുരുവിലേക്കുള്ള സ്കാനിയ സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം മൈസൂര്‍ വഴിയുള്ള ബംഗളൂര് സര്‍വീസുകള്‍ക്ക് മുടക്കമില്ല. കര്‍ണാടക ആര്‍ടിസിയുടെ തമിഴ്നാട് വഴിയുള്ള ബസുകളില്‍ കേരളത്തിലെ അതാത് ഡിപ്പോകളില്‍ വിശ്രമം തുടരും.
തമിഴ്നാട്ടില്‍ അതിവൈകാരിക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരള, കര്‍ണാടക രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ കാവേരി പ്രശ്നമുണ്ടായപ്പോള്‍ തമിഴ്നാട്ടില്‍ കര്‍ണാടക രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്കുനേരെ വ്യാപക അക്രമമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: