തിരുവനന്തപുരം: ഇ.പി ജയരാജനെ മന്ത്രിസഭയിലെക്ക് എടുക്കുന്നതിന് സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണ. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. തീരുമാനം സംസ്ഥാന സമിതി അംഗീകാരം നല്‍കും.
ജയരാജന് ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന് പ്രധാന വകുപ്പുകളില്‍ ഒന്ന് ലഭിക്കുമെന്ന് ഉറപ്പാണ്. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റ് പാര്‍ട്ടികളെ അറിയിക്കും. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ജയരാജന് മന്ത്രിസഭയില്‍ നിന്നും പുറത്തുപോയത്. മുന്‍പ് ജയരാജന്റെ മടങ്ങിവരവിന് കളമൊരുക്കിയപ്പോള്‍ സിപിഐ എതിര്‍പ്പുന്നയിച്ച് രംഗത്തുവന്നിരുന്നു.
ജയരാജനെ മടക്കിക്കൊണ്ടുവന്നാല്‍ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും. അങ്ങനെയായാല്‍ തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരമൊരു വാദഗതി സിപിഐ ഉയര്‍ത്തിയതിനാല്‍ തിങ്കളാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് അവരുമായി സിപിഎം പ്രത്യേക ചര്‍ച്ച നടത്തും. ജയരാജനെ മടക്കിക്കൊണ്ടു വരുന്നതിന്റെ കാരണം സിപിഐയെ ബോധ്യപ്പെടുത്തുക എന്നതാവും ചര്‍ച്ചയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: