ചെന്നൈ: ‘വിശ്രമമില്ലാതെ ജീവിച്ച കലൈഞ്ജര്‍ അന്ത്യവിശ്രമത്തിന്’ മറീന ബീച്ചിലേക്ക് യാത്ര തുടങ്ങി. പതിനായിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുക്കുന്നത്. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്ന മൃതദേഹത്തില്‍ പതിനായിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് വിലാപ യാത്ര പുറപ്പെട്ടത്.
വൈകുന്നേരം ആറ് മണിക്ക് അണ്ണാ സമാധിക്ക് സമീപം കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കും. ‘വിശ്രമമില്ലാതെ ജീവിച്ച മനുഷ്യന് അന്ത്യവിശ്രമത്തിന്’- കരുണാനിധിയുടെ മൃതദേഹം വച്ചിരിക്കുന്ന പേടകത്തിലെ വാചകമാണിത്. കവിതകളെയും സാഹിത്യത്തേയും പ്രണയിച്ചകരുണാനിധി തന്നെ തെരഞ്ഞെടുത്തു വച്ചതാണീ വാക്കുകള്‍. തന്റെ കല്ലറയില്‍ ഈ വാക്കുകള്‍ എഴുതണമെന്ന് മുപ്പത്തി മൂന്ന് വര്‍ഷം മുമ്പ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.
‘ജീവിതത്തില്‍ ഒരു വിശ്രമവും ഇല്ലാതെ പണിയെടുത്തയാളാണ് ഇവിടെ വിശ്രമിക്കുന്നത്’ എന്നായിരിക്കും കല്ലറയില്‍ കൊത്തിവയ്ക്കുക. തന്റെ വാക്കുകള്‍ പോലെ, അരനൂറ്റാണ്ടിലേറെക്കാലം വിശ്രമമില്ലാതെ ജീവിച്ച കലൈഞ്ജര്‍ ഇനി മറീന ബീച്ചില്‍ അന്ത്യവിശ്രമം കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: