തിരുവനന്തപുരം: വെള്ളക്കെട്ടില്‍ മുങ്ങിയ കുട്ടനാട്ടില്‍ കെട്ടിടനിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മഴപെയ്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ തറനിരപ്പില്‍ നിന്നും പരമാവധി ഉയര്‍ത്തി കെട്ടിടം നിര്‍മിക്കാനായിരിക്കും ഇനി മുതല്‍ അനുമതി നല്‍കുക. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കേണ്ടത്. സൗരോര്‍ജ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള സംവിധാനം കെട്ടിടങ്ങളിലുണ്ടാകണം.
കെട്ടിട നിര്‍മാണത്തിന് അനുയോജ്യമായ ഇടങ്ങളില്‍ നിലവിലുള്ള നിയമം അനുസരിച്ച് പ്രത്യേക കെട്ടിടനിര്‍മാണ സാധ്യതയും പരിശോധിക്കും. ആവശ്യമെങ്കില്‍ പ്രത്യേക നിയമനിര്‍മാണം നടത്തും. ഇതിലേയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. സാങ്കേതിക വൈദഗ്ധ്യം നേടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദുരന്തനിവാരണ അതോറിറ്റിയെയും അനെര്‍ട്ടിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിലും മാറ്റം വരുത്തും. ഉയരക്കുറവ് കാരണം വെള്ളം കയറിയ പ്രദേശങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് നിരവധി പാലങ്ങള്‍ തടസ്സമായി. വലിയ വള്ളം, ബോട്ട് എന്നിവ കടന്നുപോകാവുന്ന രീതിയില്‍ പുനര്‍നിര്‍മിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടനാട്ടിലെ എല്ലാ അടിയന്തര സേവന ഓഫീസുകളും മിനിമം രണ്ട് മീറ്റര്‍ ഉയര്‍ത്തും. നിലവിലെ കന്നുകാലിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ രണ്ട് മീറ്റര്‍ സ്റ്റില്‍ട്ടിനു മുകളില്‍ പ്ലാറ്റ്ഫോം നിര്‍മിക്കണം. കെട്ടിടങ്ങളുടെ മാതൃകയായി വിവിധ ഉദ്ദേശ്യ കെട്ടിടങ്ങള്‍ കൂട്ടനാട്ടില്‍ സര്‍ക്കാര്‍ നിര്‍മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്ന വിധമായിരിക്കും നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: