ന്യൂദല്‍ഹി: തമിഴ് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. കീഴ്വഴക്കങ്ങളെല്ലാം മാറ്റിവെച്ചാണ് ഒരിക്കലും പാര്ലമെന്റംഗമായിട്ടില്ലാത്ത കരുണാനിധിയുടെ മരണത്തില്‍ ഇരുസഭകളും അനുശോചിച്ച് പിരിഞ്ഞത്. ഇതാദ്യമാണ്.
അഞ്ചുവട്ടം തമിഴ്നാട് മുഖ്യമന്ത്രിയും പതിമൂന്നു തവണ നിയമസഭാംഗവുമായിരുന്ന കരുണാനിധി ഒരിക്കല്‍ പോലും ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചിരുന്നില്ല. നിലവിലെ പാര്‍ലമെന്റംഗം മരിച്ചാല്‍ മാത്രമാണ് സഭ ആദര സൂചകമായി പിരിയാറുള്ളത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വവുമായി സംസാരിച്ച ശേഷമാണ് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡു സഭ പിരിയുന്നതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഉയര്‍ന്നുവന്ന ബഹുമുഖ പ്രതിഭയായിരുന്നു കരുണാനിധിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. വലിയ സാഹിത്യകാരനെയും മികച്ച ഭരണാധികാരിയെയുമാണ് രാജ്യത്തിന് നഷ്ടമായതെന്നും രാജ്യസഭാധ്യക്ഷന് പറഞ്ഞു. കരുണാനിധിയോടുള്ള ആദരസൂചകമായി സഭ പിരിയണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറും അഭ്യര്‍ഥിച്ചു.
ലോക്സഭയില്‍ സഭ സമ്മേളിച്ച ഉടന്‍ സ്പീക്കര്‍ സുമിത്രാ മഹാജന് കരുണാനിധിയുടെ വേര്‍പാട് അംഗങ്ങളെ അറിയിച്ചു. സമൂഹത്തിലെ താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് കരുണാനിധിയെന്ന് അനുശോചന പ്രമേയത്തില്‍ സ്പീക്കര്‍ വിശേഷിപ്പിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനാചരണത്തിന് ശേഷം സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പാര്‍ലമന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ സമാപിക്കാനിരിക്കെ സുപ്രധാന ബില്ലുകളായ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ബില്‍ അടക്കമുള്ളവ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ ഇരുസഭകളിലും ആവശ്യപ്പെട്ടു. ശൂന്യവേള അടക്കം ഒഴിവാക്കി സുപ്രധാന ബില്ലുകള്‍ പാസ്സാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: