കുമളി: കൃത്രിമ നിറം കലര്‍ത്തിയ ഏലക്കായ പൊതുവിപണിയില്‍ വില്പ്പനക്കെത്തിയാല് കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് അടുത്ത മാസം മുതല്‍ അംഗീകൃത ലേലകേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധ ഉണ്ടാകുമെന്നും ഏലം വ്യാപാര നിയന്ത്രണ അതോറിറ്റിയായ സ്പൈസസ് ബോര്‍ഡ് അധികൃതരെ അറിയിച്ചു. ഇക്കാരണത്താല്‍ വ്യാപാരികളും കര്‍ഷകരും ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ബോധവത്കരിക്കാന്‍ തയ്യാറെടുക്കുകയാണ് സ്പൈസസ് ബോര്‍ഡ്. ഈ മാസം അവസാനവാരം ബന്ധപ്പെട്ട അധികൃതരുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍, വ്യാപാരികള്‍, ലേല ഏജന്‍സി ഉടമകള്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുമെന്നും സ്പൈസസ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യവസ്തു എന്ന നിലയില്‍ അതിമാരക കീടനാശിനിയുടെ അളവും, അസംസ്കൃത വസ്തുക്കളും ഉണക്ക ഏലക്കയില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ കരുതല്‍ നടപടി. ആരോഗ്യത്തിന് ഹാനികരമാകുന്ന ടാര്‍ടാസിന്‍ പോലെയുള്ള രാസവസ്തുക്കള്‍ അമിതമായി, ഉണങ്ങിയ ഏലക്കയില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ പച്ച നിറമുള്ള ഉത്പ്പന്നത്തിന് ഉയര്‍ന്ന വില ലഭിക്കും എന്ന കാരണത്താല്‍ സ്വാഭാവിക നിറമില്ലാത്ത ഏലക്കയില്‍ സംസ്കരണ സമയത്ത് ചേര്‍ക്കുന്ന രാസവസ്തുവിലാണ് ടാര്‍ടാസിന്‍ അടങ്ങിയിട്ടുള്ളത്.
അതോടൊപ്പം വിളവെടുപ്പിന് പാകമാകാത്ത കായ് പറിച്ചെടുത്ത ശേഷം കൂടുതല്‍ വലുപ്പം കിട്ടുവാനായി ചിലര്‍ കൃത്രിമത്വം നടത്തുന്നതായും സ്പൈസസ് ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കഴിഞ്ഞ സീസണില്‍ സൗദി അറേബ്യയിലേക്ക് കയറ്റി അയച്ച ഇന്ത്യന്‍ ഏലക്കയില്‍ അമിതമായി കീടനാശിനി കണ്ടെത്തിയതിനാല്‍ തിരിച്ചെത്തിയിരുന്നു. അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടെനിന്നുള്ള ഏലക്കായ ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് സംബന്ധിച്ചും സ്പൈസസ് ബോര്‍ഡ് കയറ്റുമതി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: