തിരുവനന്തപുരം: മോദി കുര്‍ത്തയ്ക്ക് ലഭിച്ച പ്രചാരണം മുന്നില്‍ കണ്ട് കേരളത്തില്‍ പുറത്തിറക്കിയ സഖാവ് ഷര്‍ട്ടിനെ പാര്ട്ടികാര്പോലും വേണ്ട വിധം ഏറ്റെടുക്കാതായതോടെ ബദല്‍ ഉത്പന്നങ്ങളെ പിന്‍വലിക്കാന്‍ കേരളാ ഖാദി ബോര്‍ഡ് ഒരുങ്ങുന്നു. സഖാവ് ഷര്‍ട്ടിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിന് വേണ്ടി മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഓര്‍മയില്‍ ഖാദി ബോര്‍ഡ് പുറത്തിറക്കിയ ലീഡര്‍ കുര്‍ത്തയുടെ നിര്‍മാണം നിര്‍ത്തുന്നു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് ശോഭനാ ജോര്‍ജാണ് പുറത്തുവിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനെ മഹത്വവത്കരിക്കും വിധമാണ് സഖാവ് ഷര്‍ട്ട് എന്ന പേരില്‍ ഖാദി, ഉത്പന്നം പുറത്തിറക്കുന്നത്. ന്യുജനറേഷനും പുതിയ ട്രെന്റിനും ഫാഷനും പിന്നാലെ പോകുന്ന ഇടത് അണികളില്‍ പോലും സഖാവ് ഷര്‍ട്ട് ഏശിയില്ല. കേന്ദ്ര ഖാദി ബോര്‍ഡിന്റെ പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബോര്‍ഡ് പുറത്തിറക്കിയ കലണ്ടറില്‍ സ്ഥാനം പിടിച്ചിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തിരുന്ന ഖാദി ഉത്പന്നങ്ങളുടെ കുത്തക ബിജെപി കൈവശപ്പെടുത്തുന്നു എന്ന ആശങ്കയെ തുടര്‍ന്നാണ് സഖാവ് ഷര്‍ട്ട് പുറത്തിറക്കാന്‍ ഇടത് സര്‍ക്കാര്‍ ഖാദി ബോര്‍ഡിനെ ചുമതലപ്പെടുത്തിയത്.
കരുണാകരന് സ്ഥിരമായി ഉപയോഗിക്കുന്ന ജുബ്ബയുടെ ശൈലിയിലുള്ള ലീഡര്‍ കുര്‍ത്തയ്ക്ക് ഇപ്പോള്‍ യുവാക്കളെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് നിര്‍മാണം നിര്‍ത്താന്‍ ബോര്‍ഡ് ഒരുങ്ങുന്നത്. പഴയ കോണ്‍ഗ്രസുകാരിയും കരുണാകരന്റെ അനുയായിയും ആയിരുന്ന ശോഭനാ ജോര്‍ജ് തന്നെയാണ് ലീഡര്‍ കുര്‍ത്ത നിര്‍ത്തുന്ന വിവരം അറിയിച്ചതെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: