കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്മകജെ പഞ്ചായത്ത് ഭരണം അവിശ്വാസത്തിലൂടെ സിപിഎം-യുഡിഎഫ് അവിശുദ്ധ സഖ്യം പിടിച്ചെടുത്തു. കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ്-മുസ്ലിംലീഗ് അവിശുദ്ധ കൂട്ടുകെട്ടാണ് എന്മകജെയിലും കഴിഞ്ഞ ദിവസം അധികാരം പിടിച്ചെടുത്തത്. പ്രസിഡന്റ് ബിജെപിയിലെ രൂപവാണി ആര്. ഭട്ടിനെതിരെ കോണ്‍ഗ്രസ്സിലെ വൈ. ശാരദയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് കെ. പുട്ടപ്പക്കെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിജെപിക്കും യുഡിഎഫിനും ഏഴ് വീതം അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫിന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്.
കോണ്‍ഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയാണ് യുഡിഎഫിലെ അംഗങ്ങള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സമനില വന്നതോടെ നറുക്കെടുപ്പിലൂടെയായിരുന്നു എന്മകജെയില് ബിജെപിക്കു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചത്. ഒരു വര്‍ഷം മുമ്പ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സിപിഎം വിട്ടു നിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫ് പിന്തുണച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് എന്മകജെയിലെ സിപിഎം പിന്തുണ.
കാറഡുക്ക പഞ്ചായത്തില്‍ ആകെയുള്ള 15 സീറ്റില്‍ ഏഴ് സീറ്റുള്ള ബിജെപിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം സിപിഎമ്മിന്റെ അഞ്ച് അംഗങ്ങളോടൊപ്പം യുഡിഎഫിന്റെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെയാണ് കഴിഞ്ഞ ദിവസം പാസ്സായത്. പൈവളികെയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്നുണ്ടാക്കിയ അവിശുദ്ധസഖ്യമാണ് ഭരണം കൈയാളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: