ഇടുക്കി: വണ്ണപ്പുറം മുണ്ടന്മുടിയിലെ കൂട്ടക്കൊല കേസന്വേഷണത്തില്‍ വഴിത്തിരിവായത് അടിമാലി സിഐ പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരം. ആറ് സിഐമാര്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ച് അന്വേഷണം നടന്നെങ്കിലും പ്രതികളെ കുറിച്ച് യാതൊരു വിവരവും ആദ്യം ലഭിച്ചിരുന്നില്ല.
ഇതിനിടെയാണ് അടിമാലി സിഐയോട് അനീഷിന്റെ കാര്യം സ്റ്റേഷനിലെ തന്നെ ഒരു എഎസ്ഐ പറയുന്നത്. എഎസ്ഐക്ക് ബന്ധുവഴി ലഭിച്ച ഈ വിവരമായിരുന്നു കേസില്‍ പിടിവള്ളിയായത്. അനീഷ് ഏറെക്കാലം കൃഷ്ണന്റെ കീഴില്‍ ദുര്‍മന്ത്രവാദം പഠിച്ചതായും കൊലപാതകം നടന്ന ഞായറാഴ്ച ഇയാള്‍ സ്ഥലത്തില്ലായിരുന്നു എന്നുമായിരുന്നു വിവരം. ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ടെന്ന് കൂടി പറഞ്ഞതോടെ കഥ മാറിമറിഞ്ഞു.
ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ച സിഐ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇത്. പിന്നാലെ പോലീസുണ്ടെന്ന് അറിഞ്ഞ് അനീഷ് കാട്ടിലേക്ക് കടന്നു. അമ്മയോടും സഹോദരിയോടും സമീപവാസികളോടും സംസാരിച്ച സിഐ ലഭിച്ച വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ചു.
അനീഷ് പൂജ പഠിച്ച അടിമാലിയിലെ മറ്റൊരു പൂജാരിയെക്കുറിച്ച് വിവരം ലഭിച്ചതോടെ ഇയാളുടെ അടുത്തെത്തി. നിര്‍ണായകമായ മൊഴി ലഭിച്ചത് ഇവിടെ നിന്നായിരുന്നു. കൊലപാതകത്തിന് മുമ്പ് തന്നെ ഇയാള്‍ക്ക് ഇത് സംബന്ധിച്ച വിവരം ഉണ്ടായിരുന്നു. പൂജാരിയില്‍ നിന്നാണ് തൊടുപുഴക്കാരനും ഉറ്റ സുഹൃത്തും വര്‍ക്ക്ഷോപ്പ് ജീവനക്കാരനുമായ ലിജേഷിനെക്കുറിച്ച് പോലീസ് അറിയുന്നത്. സംശയം ബലപ്പെട്ടതോടെ സിഐയും സംഘവും മഫ്തിയില്‍ കാരിക്കോടുള്ള ലിജേഷിന്റെ വീട്ടിലെത്തി. അനീഷിനെ പിടികൂടിയെന്നും ഇനി ഒന്നും മറയ്ക്കേണ്ടെന്നും പറഞ്ഞതോടെ കഥകള്‍ ഒന്നൊന്നായി കൂട്ടാളി പറയുകയായിരുന്നു.
പോലീസ് പിടിക്കാതിരിക്കാന്‍ അനീഷിന്റെ വീട്ടില്‍ വച്ച് കോഴിയെ വെട്ടി കൂടോത്രം നടത്തിയതായും പൂജാരി പറഞ്ഞതാണ് പ്രതികളിലേക്ക് എത്താന്‍ സഹായകമായത്. ഫോണ്‍ കോളുകള്‍ തെളിവായി. സ്വര്‍ണവും കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെത്തുകയും ചെയ്തു.
കേസില്‍ തുമ്പ് ലഭിക്കാതെ ചെന്നൈയിലും തിരുവനന്തപുരത്തും അടക്കം അന്വേഷണം നടത്തി. ഒരു ലക്ഷത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 50ലേറെ ആളുകളെ ചോദ്യം ചെയ്തു. അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു.
തന്റെ സിദ്ധികള്‍ കൃഷ്ണന് തട്ടിയെടുത്തെന്ന് വിശ്വസിച്ച അനീഷ് ഫെബ്രുവരി 26ന് ശേഷം ഇദ്ദേഹത്തെയും വിളിച്ചിരുന്നില്ല. ഇത് അനീഷിലേക്ക് എത്തുന്നതിന് വിലങ്ങുതടിയായിരുന്നു. തന്നിലേക്ക് എത്താനുള്ള എല്ലാ തെളിവുകളും നശിപ്പിച്ചാണ് കമ്പകക്കാനത്തെ വീട്ടില്‍ നിന്ന് അനീഷ് മടങ്ങിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: