ചെന്നൈ:ടിപ്പു സുല്‍ത്താനെ തോത്പിച്ചതിനു അനശ്വരമായ സ്മാകരം വേണമെന്നു ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചതിന്റെ ഫലമായിരുന്നു മദ്രാസിലെ ബാന്ക്വിറ്റിഹ് ഹാള്‍. സ്വാതന്ത്ര്യാനന്തരം സി. രാജഗോപാല്‍ ആചാരിയുടെ ബഹുമാനാര്‍ഥം അത് രാജാജി ഹാള്‍ ആയി. തമിഴകത്തിന്റെ നിരവധി നേതാക്കന്മാരുടെ നിശ്ചേതനമായ ശരീരം ഈ ഹാളിന്റെ പൂമുഖത്ത് ജനലക്ഷങ്ങളുടെ ആദരവിനായി കാത്തുകിടന്നിട്ടുണ്ട്, ഇന്നലെ മുത്തുവേല്‍ കരുണാനിധിയും.
പുലര്‍ച്ചെ ആറുമണി മുതല്‍ കരുണാനിധിയുടെ ഭൗതിക ദേഹം രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചരിക്കുകയായിരുന്നു. ആയിരങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു. മകന് സ്റ്റാലിന്, മകള്‍ കനിമൊഴി മറ്റു ബന്ധുക്കള്‍ എല്ലാവരും കരുണാനിധിക്കു ചുറ്റുമുണ്ടായിരുന്നു.
വിയോഗത്തിന്റെ വിതുമ്പലിനപ്പുറം എല്ലാവരുടെയും ഹൃദയത്തില്‍ മറ്റൊരു കാത്തിരിപ്പിന്റെ കനമുണ്ടായിരുന്നു. പ്രിയപ്പെട്ട കലൈഞ്ജര്‍ക്ക് അണ്ണാസമാധിക്കടുത്ത് അന്ത്യവിശ്രമസ്ഥാനമൊരുക്കാന് കഴിയുമോ?
മുഖ്യമന്ത്രി പളനിസ്വാമിയും ഉപ മുഖ്യമന്ത്രി പനീര്‍ശെല്‍വും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാജാജി ഹാളില്‍ എത്തിയപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു, കലൈഞ്ജര്‍ വാഴ്ക…മറീന വേണം, മറീന വേണം….
ചൊവ്വാഴ്ച രാത്രി ഹൈക്കോടതിയില്‍ തുടങ്ങിയ നിയമ യുദ്ധം ഇന്നലെ രാവിലെ എട്ടു മണിക്കു വീണ്ടും തുടങ്ങി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി. രമേശിന്റെ വീട് ശ്രദ്ധാകേന്ദ്രമായി. കരുണാനിധിയെ മറീന ബീച്ചില്‍ത്തന്നെ സംസ്ക്കരിക്കാം എന്ന വിധി വന്നതോടെ രാജാജി ഹാളില്‍ ആവേശം അലതല്ലി. തൊട്ടടുത്ത് കരുണാനിധിയുടെ അന്ത്യനിദ്ര എന്നോര്‍ക്കുക പോലും ചെയ്യാതെ കനിമൊഴി അടക്കമുള്ളവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
പക്ഷേ, സ്റ്റാലിന് പിടിച്ചുനില്‍ക്കാനായില്ല. അനുകൂല വിധിയുടെ ആവേശത്തില്‍ മുദ്രാവാക്യം വിളിക്കുന്ന അണികളെ നോക്കി തൊഴുതു നിന്ന, സ്റ്റാലിന് പെട്ടെന്നാണ് പൊട്ടിക്കരഞ്ഞത്. ഡിഎംകെ നേതാവ് ഡി. രാജ ആശ്വസിപ്പിക്കാനായി ചേര്‍ത്തു പിടിച്ചു. അപ്പോഴേക്ക് കനിമൊഴിയും ദയാനിധി മാരനും നിറമിഴികളോടെ സ്റ്റാലിന്റെ അടുത്തെത്തി. എല്ലാവരേയും ചേര്‍ത്തു പിടിച്ച സ്റ്റാലിന് കരച്ചിലടക്കാന്‍ വിഷമിച്ചു. പിന്നെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. സര്‍ക്കാര്‍ സമ്മതിക്കാതിരുന്നത്, ഞാന്‍ കോടതിയില്‍ പോയി നേടി. നിങ്ങള്‍ സംയമനം പാലിക്കണം, സ്റ്റാലിന് പറഞ്ഞു. മുദ്രാവാക്യം വിളിയിലും ആരവങ്ങളിലും സ്റ്റാലിന്റെ വാക്കുകള്‍ അലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: