ചെന്നൈ: മുത്തുവേല്‍ കരുണാനിധിയുടെ വിയോഗം തമിഴ് രാഷ്ട്രീയത്തെ നടുക്കടലിലാക്കി. ഡിഎംകെയുടെ അടുത്ത അധ്യക്ഷനായി എംകെ സ്റ്റാലിന് വരുമെങ്കിലും അദ്ദേഹത്തിന്റെ മരണമുണ്ടാക്കിയ വലിയ ശൂന്യത നികത്താന്‍ ഇനി ആരുമില്ല. ജയലളിത വിടപറഞ്ഞതോടെ എഐഎഡിഎംകെ അനാഥമായിരുന്നു. നേതൃപാടവമില്ലാത്ത ഏതാനും നേതാക്കളുടെ കൈയിലായ ആ പാര്‍ട്ടി ചരടില്ലാത്ത പട്ടം പോലെയായി. സ്റ്റാലിന് കരുത്തനായ രാഷ്ട്രീയക്കാരനായതിനാല് ഡിഎംകെക്ക് അങ്ങനെ വരില്ലെങ്കിലും വിമത ശല്യവും ഉള്‍പ്പോരും രൂക്ഷമാകും. തമിഴക രാഷ്ട്രീയത്തിലുണ്ടാക്കിയ വിടവ് നികത്താന്‍ കഴിയുകയുമില്ല.
65കാരനായ സ്റ്റാലിന് അണികളെ കൂടെ നിര്‍ത്താന്‍ കഴിയുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്റ്റാലിനാണ് പാര്‍ട്ടി പ്രചരണം നയിച്ചത്. ജയലളിതയുടെ സാന്നിധ്യം സ്റ്റാലിന് വലിയ തടസമായിരുന്നു. എന്നിട്ടും ഡിഎംകെയെ വലിയ പരിക്കില്ലാതെ നയിക്കാന്‍ സ്റ്റാലിന് കഴിഞ്ഞു. ഇപ്പോള്‍ പളനി സ്വാമിയും പനീര്‍ സെല്വവുമാണ് എഐഎഡിഎംകെയെ നയിക്കുന്നത്. അവരാകട്ടെ ദുര്‍ബലരും. അത്തരമൊരവസ്ഥ ഡിഎംകെയ്ക്ക് ഇല്ല. നേതൃത്വ തര്‍ക്കവും തത്ക്കാലമില്ല.
പക്ഷെ കമല്ഹാസന്, രജനീകാന്ത് എന്നിവരുടെ രംഗപ്രവേശനം ഭാവിയില്‍ സ്റ്റാലിന് വലിയ വെല്ലുവിളിയാകാം. പൊതുതെരഞ്ഞെടുപ്പിന് ഇനി അധികകാലമില്ല. അതാകും സ്റ്റാലിന് നേരിടുന്ന അഗ്നി പരീക്ഷ. 18 കൊല്ലം ഒരധികാരവുമില്ലാതെ കരുണാനിധി കഴിഞ്ഞെങ്കിലും പാര്‍ട്ടിയെ ഒരു പ്രശ്നവുമില്ലാതെ നയിച്ചെങ്കിലും സ്റ്റാലിന് അതു കഴിയുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: