ന്യൂദല്‍ഹി: പട്ടികജാതി, വര്‍ഗ അതിക്രമം തടയല്‍ നിയമം ലഘൂകരിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ ഓള് ഇന്ത്യ അംബേദ്കര്‍ മഹാസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഒരു വിഭാഗം ദളിത് സംഘടനകളുടെ ഭാരത് ബന്ദ്. കഴിഞ്ഞ മാര്‍ച്ച് 20ലെ കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ രാജ്യസഭയും ബില്ല് പാസാക്കും. ഇത് കണക്കിലെടുക്കാതെയാണ് അനാവശ്യ പ്രതിഷേധവുമായി സംഘടനകള്‍ തെരുവിലിറങ്ങുന്നത്. ബില്ല് പാസാക്കിയതിന്റെ ഗുണം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത് തടയാന്‍ പ്രതിപക്ഷമാണ് ദളിത് സംഘടനകളെ രംഗത്തിറക്കുന്നത്.
സുപ്രീംകോടതി ഉത്തരവിന് പിന്നാലെയുണ്ടായ ഭാരത് ബന്ദില്‍ വ്യാപക അക്രമം ഉണ്ടാവുകയും പത്തിലേറെപ്പേര്‍ മരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വ്യാജപ്രചാരണവും നടത്തി. നിയമം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്കുന്ന ബില്ലും അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപക പ്രചാരണത്തിനും ആഗസ്റ്റ് 15 മുതല്‍ 30 വരെ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി സാമൂഹ്യനീതി വാരം ആഘോഷിക്കാനും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. ഇതോടെയാണ് രാജ്യത്തെ സംഘര്‍ഷത്തിലേക്ക് തള്ളിയിടാന്‍ കോണ്‍ഗ്രസ് ദളിത് സംഘടനകളെ ഉപയോഗിക്കുന്നത്.
ഭാരത് ബന്ദില്‍ പങ്കെടുക്കരുതെന്ന് സാമൂഹ്യ നീതി മന്ത്രി രാംദാസ് അത്വാല ജനങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യത്ത് സൗഹാര്‍ദവും സമാധാനവും നിലനിര്‍ത്തണം. പ്രതിപക്ഷം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. എസ്സി, എസ്ടി ഭേദഗതി ബില്‍, ഒബിസി ബില്‍ എന്നിവ വിപ്ലകരമായ തീരുമാനങ്ങളാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: