തലശ്ശേരി: കോടിയേരി ഈങ്ങയില്‍ പീടികയിലെ ബിജെപി പ്രവര്ത്തകന് സുരേഷ് ബാബുവിനെ (40) വെട്ടിക്കൊന്ന കേസില്‍ സിപിഎമ്മുകാരായ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവും 80,000 രൂപ വീതം പിഴയും ശിക്ഷ. പിഴയില്‍ രണ്ടര ലക്ഷം രൂപ സുരേഷ് ബാബുവിന്റെ മകള്‍ ബിന്‍സിക്ക് നല്‍കണമെന്നും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. സിപിഎം പ്രവര്‍ത്തകരും മൂഴിക്കര സ്വദേശികളുമായ കാട്ടില്‍ പറമ്പത്ത് മക്കാടന്‍ അഭിനേഷ്, വേലാണ്ടി ഷിബു, കാണി വയല്‍ വി.പി. സജീഷ്, കുനിയില്‍ മനോജ്, വട്ടക്കണ്ടി വി. റിഗേഷ് എന്നിവരെയാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആര്.എല്‍. ബൈജു ശിക്ഷിച്ചത്. ആറാം പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
2008 മാര്‍ച്ച് 7ന് രാവിലെ പത്തരയോടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകനും കൂലിത്തൊഴിലാളിയുമായ കോടിയേരി ഈങ്ങയില്‍ പീടികക്കടുത്ത് പാഞ്ചജന്യത്തില്‍ സുരേഷ് ബാബുവിനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭാര്യയുടെയും കുടുബാംഗങ്ങളുടെയും മുന്നിലിട്ടാണ് സിപിഎം സംഘം വെട്ടിക്കൊന്നത്. ഭാര്യ സുമ, സഹോദരി വിജില, ഇളയമ്മ കാര്‍ത്ത്യായനി എന്നിവരുടെ മുന്നില്‍ വച്ച് ശരീരമാസകലം വെട്ടി നുറുക്കുകയായിരുന്നു. സുരേഷ് ബാബു അടുക്കളയുടെ പരിസരത്ത് തന്നെ മരിച്ചുവീഴുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്.
വാഴയില്‍ കേളോത്ത് ഹരിദാസന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. സഹോദരി വിജില, മാതൃസഹോദരി കാര്‍ത്യായനി ഉള്‍പ്പെടെയുള്ള ദൃക്സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചിരുന്നു. ഡോ. ഉന്മേഷ്ല്, പോലീസ് ഓഫീസര്‍ വി.പി. സുരേന്ദ്രന്, ഇപ്പോഴത്തെ കാസര്‍കോട് ഡിവൈഎസ്പി എം.വി. സുകുമാരന്‍, പി. ദിലീഷ്, ഷാജി സുഗുണന് തുടങ്ങി 54 പേരാണ് പ്രോസിക്യൂഷന് സാക്ഷികളായി മൊഴി നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. കെ.പി. ബിനിഷയും അഡ്വ. അംബികാസുതനും കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകളായ ബിന്സിക്കുവേണ്ടി അഡ്വ. പി. പ്രേമരാജനും ഹാജരായി. പ്രതികള്‍ക്ക് വേണ്ടി അഡ്വ. സി.കെ. ശ്രീധരനും അഡ്വ. കെ. സത്യനുമാണ് ഹാജരായത്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: