സിഡ്നി: പ്രൊഫഷണല്‍ ഫുട്ബോളറാകാന്‍ ഒരുങ്ങുന്ന സ്പ്രിന്റ് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഓസ്ട്രേലിയയിലെ എ ലീഗ് ടീമായ സെന്‍ട്രല്‍ കോസ്റ്റ് മാറിനേഴ്സ് ടീമില്‍ ചേര്‍ന്നു. ഒളിമ്പിക്സില്‍ എട്ടുതവണ സ്പ്രിന്റ് ചാമ്പ്യനായ ഉസൈന്‍ബോള്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് അത്ലറ്റിക്സില് നിന്ന വിരമിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകനായ ബോള്‍ട്ടിന്റെ സ്വപ്നം മുന്‍ നിര ഫുട്ബോളറാകുകയെന്നതാണ്. ഇതിനായി അദ്ദേഹം ജര്‍മനി, നോര്‍വെ, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളിലെ ഫുട്ബോള്‍ ടീമുകളെ സമീപിച്ചിരുന്നു. എന്നാല്‍ പ്രയോജനമുണ്ടായില്ല.
ബോള്‍ട്ടിനെ പ്രൊഫഷണല്‍ ഫുട്ബോളറാക്കാനുള്ള പരിശീലനം നല്‍കാമെന്ന് ഓസ്ട്രേലിയയിലെ സെന്‍ട്രല്‍ കോസ്റ്റ് മാറിനേഴ്സ് സമ്മതിച്ചിട്ടുണ്ട്. വടക്കന്‍ സിഡ്നിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുളള ഗോസ്ഫോഡ് ഗ്രൗണ്ടില്‍ ഈമാസം അവസാനം മുതല്‍ ബോള്‍ട്ട് പരിശീലനം ആരംഭിക്കും.
ഓസ്ട്രേലിയയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ്. പരിശീലനത്തിനായി അവസരം നല്കിയ സെന്‍ട്രല്‍ കോസ്റ്റ് മാറിനേഴ്സ് ടീം മാനേജ്മെന്റി്ന് നന്ദി അറിയിക്കുന്നതായി ബോള്‍ട്ട് പറഞ്ഞു. പ്രൊഫഷണല്‍ ഫുട്ബോളറാകുകയെന്നത് തന്റെ സ്വപ്നമാണ്. ഇതിനായി കഠിന പരിശീലനം നടത്തും. അസാധ്യമായത് ഒന്നുമില്ലെന്നാണ് വിശ്വാസം. വെല്ലുവിളി ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ്.
ജര്‍മന്‍ ബുന്ദസ് ലിഗ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, നോര്‍വീജിയന്‍ ക്ലബ്ബായ സ്റ്റോംസ്ഗോഡ്സെറ്റ്, ദക്ഷിണാഫ്രിക്കയുടെ സണ്‍ഡൗണ്‍സ് എന്നീ ടീമുകളില്‍ ബോള്‍ട്ട് നേരത്തെ പരിശീലനം നടത്തിയിരുന്നു. 2008 ലെ ബീജിങ് ഒളിമ്പിക്സില്‍ ഇരട്ട സ്വര്‍ണം നേടിയ ബോള്‍ട്ട് പിന്നീട് ആറ് ഒളിമ്പിക്സ് മെഡല്‍ കൂടി നേടി. പതിനൊന്ന് ലോക കിരീടങ്ങളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: