ലണ്ടന്‍: ഫ്രാന്‍സിന്റെ ലോകകപ്പ് താരം പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ബാഴ്സലോണയില്‍ ചേരാന്‍ തീരുമാനിച്ചതായി ബ്രീട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്സലോണയുമായി 795 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കാന്‍ പോഗ്ബ സമ്മതിച്ചതായി ഡെയ്ലി മെയില്‍ പത്രം പറയുന്നു.
പോള്‍ പോഗ്ബയ്ക്ക് നിലവില്‍ മാഞ്ച്സ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലം പുതിയ കരാര്‍ അനുസരിച്ച് ബാഴ്സലോണയില്‍ നിന്ന് ലഭിക്കും. പ്രതിഫലം കൂട്ടിയില്ലെങ്കില്‍ താന്‍ ക്ലബ്ബ് വിടുമെന്ന് പോഗ്ബ നേരത്തെ വ്യക്തമാക്കിയിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ നയത്തില്‍ കോച്ച് മൗറീഞ്ഞോ അസംതൃപ്തനാണ്. പോള്‍ബ് വിട്ടുപോയാല്‍ പകരം കളിക്കാരനെ ടീമിലെടുക്കാന്‍ ഒട്ടും സമയം ലഭിക്കില്ല. പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ ട്രാന്‍സഫര്‍ വ്യാഴാഴ്ചയോടെ അവസാനിക്കുകയാണ്.
ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോഗ്ബ സന്ദേശമയച്ചെന്ന അവകാശവാദം മാഞ്ചസ്റ്റര്‍ ക്ലബ്ബ് അധികൃതര്‍ നിഷേധിച്ചു.കോച്ച് മൗറിഞ്ഞോയുമായുള്ള ബന്ധം വഷളായതാണ് പോഗ്ബയെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചത്.
ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീട വിജയത്തില്‍ പ്രധാന പങ്കു വഹിച്ച കളിക്കാരനാണ് പോഗ്ബ. ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പോഗ്ബ ഗോള്‍ നേടി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: