ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ തിരകള്‍ സാക്ഷി… കലൈഞ്ജര്‍ കരുണാനിധിക്ക് കണ്ണീര്‍ക്കടല്‍ തീരത്ത് അന്ത്യവിശ്രമം. തമിഴകത്തിന്റെ പ്രിയപ്പെട്ട മുത്തുവേല്‍ കരുണാനിധിക്ക് രാജ്യം ഇന്നലെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കടുത്ത് കരുണാനിധിയുടെ ഭൗതിക ദേഹം സംസ്കരിച്ചു.
കലൈഞ്ജര്‍ വാഴ്ക…എന്നാര്‍ത്തു വിളിച്ച പതിനായിരങ്ങള്‍ക്കൊപ്പം ഗോപാലപുരത്തെ വീട്ടില്‍ നിന്ന് കലൈഞ്ജര്‍ മറീനാ ബീച്ചിലേക്ക് അന്ത്യയാത്രയായി എത്തി. പിന്നീട് സൈന്യം ദേശീയ ബഹുമതികള്‍ അര്‍പ്പിച്ചു. കുടുംബാംഗങ്ങള്‍ അന്തിമ ചടങ്ങുകള്‍ നിര്‍വഹിച്ചു, പുഷ്പങ്ങള്‍ അര്‍പ്പിച്ച് അവസാനമായി പ്രണമിച്ചു. ഒരിക്കലും വിശ്രമിക്കാത്ത ഒരാള്‍ ഇതാ വിശ്രമിക്കുന്നു എന്ന് ആലേഖനം ചെയ്ത പെട്ടിയില്‍ കരുണാനിധിയുടെ ഉടല് മണ്ണുക്ക് സമര്‍പ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഈ ലോകത്തോടു വിടപറഞ്ഞ തമിഴകത്തിന്റെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മരണവും സംഭവബഹുലമായിരുന്നു. മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കടുത്ത് കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥാനമൊരുക്കുന്നത് ഹൈക്കോടതിയോളം എത്തിയ വിവാദമായി മാറി. ഇന്നലെ രാവിലെ എട്ടു മണിമുതല്‍ വാദം കേട്ട കോടതി ഡിഎംകെയുടെ ആവശ്യം അംഗീകരിച്ചു. അപ്പോഴും രാജാജി ഹാളില്‍ പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയായിരുന്നു.
പതിനൊന്നു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി അന്ത്യപ്രണാമം അര്‍പ്പിച്ചു. കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാള്‍, മകന് സ്റ്റാലിന്, മകള്‍ കനിമൊഴി എന്നിവരെ ആശ്വസിപ്പിച്ച മോദി, മറ്റ് കുടുംബാംഗങ്ങളോടും സംസാരിച്ചു.
കലൈഞ്ജരെ അവസാനമായി ഒരു നോക്കു കാണാന്‍ കാത്തു നിന്ന പതിനായിരങ്ങള്‍ക്ക് പലപ്പോഴും നിയന്ത്രണം വിട്ടു. തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന ഗവര്‍ണര്‍മാര്‍, പിണറായി വിജയന് അടക്കമുള്ള മുഖ്യമന്ത്രിമാര്‍, രജനീകാന്ത്, കമല്ഹാസന് തുടങ്ങി ചലച്ചിത്ര രാഷ്ട്രീയ നേതാക്കള്‍ അങ്ങനെ നിരവധി പേര് കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആരംഭിച്ച അന്ത്യയാത്ര മൂന്നു മണിക്കൂറോളം സമയമെടുത്താണ് മറീനാ ബീച്ചില്‍ എത്തിയത്. പതിനായിരങ്ങള്‍ പ്രിയ നേതാവിനെ അനുഗമിച്ചു.
കരുണാനിധി എന്ന വ്യക്തിയാണ് മറഞ്ഞത്, ഉടലാണ് മണ്ണിനു നല്‍കിയത്, പത്തൊമ്പതാം വയസ്സു മുതല്‍ തൊണ്ണൂറ്റിനാലാം വയസ്സു വരെ തമിഴകത്ത് നിറഞ്ഞാടിയ ആ ഉയിര് കത്തുന്ന ഓര്‍മയായി അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: