ആലപ്പുഴ: കനത്ത മഴയില്‍ വെള്ളപ്പൊക്കക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായാണ് പ്രളയക്കെടുതി വിലയിരുത്താന്‍ മഴക്കാലത്തുതന്നെ കേന്ദ്ര ഉദ്യോഗസ്ഥ സംഘം കേരളം സന്ദര്‍ശിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ.വി. ധര്‍മറെഡ്ഡി നയിക്കുന്ന സംഘമാണ് ജില്ല സന്ദര്‍ശിച്ചത്. കേന്ദ്ര ഊര്‍ജമന്ത്രാലയം ഇലക്ട്രിസിറ്റി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ നഴ്സിറാം മീണ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് ഡയറക്ടര്‍ ആര്. തങ്കമണി, റൂറല്‍ ഡെവലപ്മെന്റ് അസി. ഡയറക്ടര്‍ ചാഹത്ത് സിങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രാവിലെ ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍, എസി റോഡ് തുടങ്ങിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി. പിന്നീട് അമ്പലപ്പുഴയിലെ മാധവമുക്കിലും വളഞ്ഞവഴി പ്രദേശങ്ങളിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളിലും സംഘമെത്തി. വൈകിട്ട് തൃപ്പെരുന്തുറ, ഉരുട്ടിശേരി, കാര്‍ത്തികപ്പള്ളി താലൂക്കിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കേന്ദ്രസംഘം തിരുവനന്തപുരത്തേക്ക് പോയി.
ഭാവിയില്‍ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് ബയോ ടോയ്ലറ്റ് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ നേരത്തെ സജ്ജമാക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്കി.
കൈനകരിയിലെ കുപ്പപ്പുറത്താണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. ബോട്ടുമാര്‍ഗമാണ് ഇവിടെയെത്തിയത്. സ്പീഡ് ബോട്ടില്‍ മടവീണ ഭാഗങ്ങളും സന്ദര്‍ശിച്ചു. വെള്ളംകയറി നശിച്ച അമ്പതോളം പാടശേഖരങ്ങളും അഞ്ഞൂറിലേറെ വീടുകളും സംഘത്തിന് നേരില്‍ കാണാനായി. കുട്ടനാട് അടക്കമുള്ള ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ കെടുതികള്‍ കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്താനായെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: