മഞ്ചേശ്വരം: ഉപ്പളയില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്കി മുതലെടുക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്യത്തെച്ചൊല്ലിയുണ്ടായ വ്യക്തിവൈര്യാഗ്യമാണ് അബ്ദുള്‍ സിദ്ദിഖിനെ കൊല്ലാന്‍ കാരണമെന്ന് കേസില്‍ കീഴടങ്ങിയ പ്രതികള്‍ തന്നെ പോലീസിനോട് വ്യക്തമാക്കിയതാണ്.
സിപിഎമ്മും മുസ്ലീം ലീഗ് നേതൃത്വങ്ങളും ചേര്‍ന്ന് ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ അവരുടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരിക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ ഒറ്റപ്പെട്ട നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ അവരുടെ അണികളോ മഞ്ചേശ്വരത്തുള്ള മറ്റ് പ്രമുഖരോ ഏറ്റുപിടിക്കാത്തത് തന്നെ ഇതില്‍ രാഷ്ട്രീയമില്ലെന്നതിന്റെ തെളിവാണ്. സംഘപരിവാര്‍ വളര്‍ച്ചയില്‍ വിളറിപൂണ്ടിരിക്കുന്ന സിപിഎം നേതൃത്വം സംസ്ഥാന ഭരണത്തില്‍ വന്നുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണ് കള്ളപ്രചരണങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
അഭിമന്യൂവധക്കസില് ഉള്‍പ്പെടെ മൗനം നടിച്ച സിപിഎം മഞ്ചേശ്വരത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാള്‍ കൊല്ലപ്പെട്ടതോടെ നടത്തിയിരിക്കുന്ന പ്രതികരണം അവരുടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനങ്ങളുടെ ഭാഗമായല്ലേ ഉയര്‍ന്നുവന്നിരിക്കുന്ന പ്രതികരണങ്ങളെന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: