കണ്ണൂര്‍: ഈഴവ, തീയ്യ വിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിച്ചാല്‍ മാത്രമെ പ്രബുദ്ധമായ ഒരു തലമുറയെ സൃഷ്ടിക്കാന്‍ കഴിയുള്ളൂവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കണ്ണൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കെട്ടിടോദ്ഘാടനം തോട്ടടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങള്‍ സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിച്ച് മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേടിയെടുക്കുമ്പോള്‍ നമ്മുടെ സമുദായം പലപ്പോഴും നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്. സ്കൂളുകളും കോളേജുകളും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേടിയെടുത്താല്‍ മാത്രമെ ഇന്നത്തെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആര്. ശങ്കറെ പോലുള്ള മഹാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് വിദ്യാഭ്യാസ രംഗത്ത് ഇത്രയെങ്കിലും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ഭരണക്കാരില്‍ ശക്തമായ സ്വാധീനവും ഇടപെടലും നടത്തി അര്‍ഹമായ അനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സമുദായ സ്നേഹികള്‍ മുന്നോട്ട് വരണം. പഴയകാലത്ത് കൂട്ടായ്മകളുടെ വേലിയേറ്റമായിരുന്നു. എന്നാല്‍ പിന്നീട് ഈ കൂട്ടായ്മകള്‍ പലതും ചിതറിപ്പോയി. കൂട്ടായ്മ തിരിച്ചുപിടിച്ച് ഈഴവ, തീയ്യ സമുദായങ്ങളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടിയിരിക്കുന്നു.
കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുന്നതിനപ്പുറം ആകര്‍ഷകമായ കൂടുതല്‍ തൊഴില്‍ സാദ്ധ്യതയുള്ള കോഴ്സുകള്‍ കൂടി നേടിയെടുക്കാന്‍ കഴിയണം. വ്യത്യസ്തങ്ങളായ കോഴ്സുകളാണ് ആധുനിക ലോകം ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമെ മിടുക്കന്മാരായ തലമുറയെ സൃഷ്ടിക്കാന്‍ കഴിയുള്ളൂ. തെക്കന്‍ ജില്ലകളില്‍ കോളേജുകളും മറ്റും സമുദായത്തിന് ലഭിച്ചപ്പോള്‍ മലബാര്‍ മേഖലയില്‍ ആവശ്യത്തിന് കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാന്‍ അനുമതി ലഭിച്ചില്ല. മലബാര്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരണം. അതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സമുദായ സ്നേഹികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നായി നിന്നാലേ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുള്ളൂ. പരസ്പരം കലഹിച്ച് നിന്നാല്‍ നഷ്ടങ്ങള്‍ മാത്രമാണുണ്ടാകുക. കലഹിച്ച് നിന്നതിനെ തുടര്‍ന്നുണ്ടായ ബാക്കിപത്രം പരിശോധിച്ചാല്‍ ഇതു ബോദ്ധ്യമാകും. അതുകൊണ്ട് വര്‍ദ്ധിച്ച ഐക്യത്തോടെ അര്‍ഹമായ അനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ എസ്എന്‍ കോളേജിന്റെ വികസനത്തിനായി മാസ്റ്റര്‍ പഌന്‍ തയ്യാറായി വരികയാണെന്നും അതിന് മുഴുവന്‍ ജീവനക്കാരുടെയും പിന്തുണ ആവശ്യമാണെന്നും വെള്ളാപ്പള്ളി അഭ്യര്‍ഥിച്ചു. എസ്എന്‍ കോളേജില്‍ പുതുതായി ആരംഭിച്ച കുമാരനാശാന് ലൈബ്രറി സമുച്ചയത്തിന്റെയും ഡോ.പല്‍പ്പു കംപ്യൂട്ടര്‍ സെന്ററിന്റെയും ഉദ്ഘാടനവും വെള്ളാപ്പള്ളി നിര്‍വഹിച്ചു.
എസ്എന്‍ ട്രസ്റ്റ്സ് എക്സിക്യൂട്ടീവ് അംഗം അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ്സ് ബോര്‍ഡ് ഡയറക്ടര്‍ പ്രീതി നടേശന് ഭദ്രദീപം കൊളുത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ.പി.എന്‍.സത്യനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എന്‍ ട്രസ്റ്റ്സ് എക്സിക്യൂട്ടീവ് അംഗം പി.എം.രവീന്ദ്രന്, യോഗം അസി.സെക്രട്ടറി എം.ആര്. ഷാജി, വി.പി.ദാസന്, ഡോ.കെ.അജയന്, ഭക്തി സംവര്‍ദ്ധിനി യോഗം സെക്രട്ടറി കെ.പി.പവിത്രന്, സുരേന്ദ്രന് താടി, പി.സി.രഘുറാം, അഡ്വ. സി.കെ.രത്നാകരന്, ആര്‍ഡിസി പ്രസിഡന്റ് ടി.കെ. രാജേന്ദ്രന്, എം.സദാനന്ദന്, എസ്എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശിവദാസന്‍ തിരുമംഗലത്ത്, കെ.പി.സീന, പി.എന്‍.ബാബു, പി.പി.ജയകുമാര്‍, ഡോ.സി.ജനാര്ദ്ദനന്, കെ.വി.അജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ഡിസി കണ്‍വീനര്‍ എം.കെ.വിനോദ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.വി. ധനഞ്ജയന് നന്ദിയും പറഞ്ഞു. തലശേരിയിലെ കുമാരി സംഘം അവതരിപ്പിച്ച ഗുരുസ്തവം നൃത്തപരിപാടിയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: