ഇരിട്ടി (കണ്ണൂര്‍): കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ജില്ലയിലെ മലയോര മേഖലകളിലെ ഇരുപതോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ഇരിട്ടിക്കടുത്ത് അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ ഉരുള്‍പൊട്ടി വീട് തകര്‍ന്ന് ഒരുകുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ആലക്കോട്, പയ്യാവൂര്‍, ഇരിട്ടി മലയോര മേഖലകളിലാണ് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടമുണ്ടായിട്ടുള്ളത്.
എടപ്പുഴ സ്വദേശി ഇമ്മുട്ടിയില്‍ തോമസ് (70), ഇദ്ദേഹത്തിന്റെ മകന് ജെയ്സന്റെ ഭാര്യ ഷൈനി (40) എന്നിവരാണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയായിരുന്നു അപകടം. എടപ്പുഴ കിഴക്കാണം മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കല്ലും മണ്ണും ചെളിയുമടക്കം ജയ്സന്റെ വാര്‍പ്പ് വീടിന്റെ മുകളില്‍ പതിക്കുകയായിരുന്നു. ഇരിട്ടിയില്‍ നിന്നും മറ്റും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ജെസിബിയും മറ്റും ഇവിടേയ്ക്ക് എത്തിക്കാന്‍ കഴിയാതായതോടെ മണ്ണും കല്ലും മറ്റും മാറ്റി ഇവരെ പുറത്തെടുക്കുക ദുഷ്കരമായി. ഒടുവില്‍ രണ്ടു മണിക്കൂറിലധികം നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. അപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: