പാനൂര്‍: കൃത്രിമ ജലപാതക്കെതിരെ സമരരംഗത്തുളള കൃത്രിമ ജലപാത വിരുദ്ധ സമിതിയുടെ കണ്‍വീനറുടെ നാട്ടിലും സിപിഎം അനുഭാവി യോഗം. പദ്ധതിക്ക് എതിരുനില്‍ക്കരുതെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍. തോട്ടുമ്മല്‍ ബ്രാഞ്ചില്‍ നടന്ന അനുഭാവി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ഹരീന്ദ്രന്‍. കൊച്ചിയങ്ങാടി മുതല്‍ പാനൂര്‍ വഴി കടന്നു പോകുന്ന കൃത്രിമ ജലപാതക്കെതിരെ കൃത്രിമ ജലപാതാ വിരുദ്ധ സമിതി എന്ന പേരില്‍ ആദ്യം തന്നെ സമരരംഗത്ത് ഇറങ്ങിയ സിപിഎം കേന്ദ്രമായ തോട്ടുമ്മല്‍ ബ്രാഞ്ചിലാണ് പദ്ധതിക്ക് അനുകൂലമായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം യോഗം ചേര്‍ന്നത്.
എതിര്‍പ്പു ഉയര്‍ത്തിയവര്‍ക്കു മുന്നില്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും, എതിര്‍ത്താല്‍ ലഭിക്കുന്ന പുനരധിവാസ പാക്കേജ്് നഷ്ടമാകുമെന്ന് പറയുകയുമായിരുന്നു നേതാക്കള്‍. ഇവിടുത്തെ ബ്രാഞ്ച്സെക്രട്ടറി കെ.ബിജുവാണ് ജലപാത വിരുദ്ധസമിതിയുടെ മേഖലാ കണ്‍വീനര്‍ കഴിഞ്ഞ ദിവസം ജലപാത വിരുദ്ധ സമിതി യോഗം പാനൂരില്‍ ചേരുകയും സമരം ശക്തമായി കൊണ്ടു പോകാനും, സംവാദം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. കണ്‍വീനര്‍ ആ യോഗത്തിലും പങ്കെടുത്തിരുന്നു. സമരത്തിനെതിരെ പരസ്യ നിലപാട് ഇതുവരെ സിപിഎം കൈകൊളളാത്തതിനു കാരണം ബിജുവിന്റെ നേതൃത്വത്തില്‍ തോട്ടുമ്മല്‍ ബ്രാഞ്ചിലെ ശക്തമായ എതിര്‍പ്പായിരുന്നു. തോട്ടുമ്മല്‍ ഭാഗത്തുളളവര്‍ ഇനി പദ്ധതിക്ക് എതിരെ സമരത്തില്‍ ഉണ്ടാവുകയില്ലെന്ന സിപിഎം ഏരിയാ നേതൃത്വവും വ്യക്തമാക്കുന്നു. അനുഭാവി യോഗത്തിലെ തീരുമാനപ്രകാരം പദ്ധതിക്കെതിരെ ആരും സമരപക്ഷത്ത് ഉണ്ടാവില്ലെന്നാണ് നേതാക്കള്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: