ബാങ്കോങ് : ദാവൂദ് ഇബ്രാഹിമിന്റെ സഹായി മുന്ന ജിംഗ്രയെ ഇന്ത്യയിലേക്കു നാടുകടത്തണമെന്നു തായ്ലന്ഡ് കോടതി. മുന്ന പാക്കിസ്ഥാന്‍കാരനാണെന്നു തെളിയിക്കാനും ശിക്ഷാ ഇളവു കിട്ടാനും പാക്കിസ്ഥാന് തീവ്രശ്രമം നടത്തിവരുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അനുകൂലമായ വിധി.
ദാവൂദിന്റെ എതിരാളി ഛോട്ടാ രാജനു നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനി പാസ്പോര്‍ട്ടുമായി 2000ല്‍ അറസ്റ്റിലായ മുന്ന 18 വര്‍ഷമായി തായ്ലന്ഡിലെ ജയിലിലാണ്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പാക്കിസ്ഥാനിലേക്കു തിരിച്ചയയ്ക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും മുന്ന മുംബൈ സ്വദേശിയായ ഇന്ത്യക്കാരനാണെന്ന വാദവുമായി ഇന്ത്യന്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
കോടതിവിധി ഇന്ത്യയുടെ വിജയമായി വിലയിരുത്തപ്പെടുന്നു. വിധി പറഞ്ഞ ജഡ്ജിയെ അസഭ്യംവിളിച്ചു മുന്ന രോഷത്തോടെ പ്രതികരിച്ചപ്പോള്‍, പാക്ക് എംബസി അധികൃതരും കോടതിയില്‍ രോഷാകുലരായി. വ്യാജ തെളിവുകള്‍ ഹാജരാക്കിയതിനു പാക്കിസ്ഥാനെ കോടതി വിമര്‍ശിച്ചു. കൊലക്കുറ്റവും അനധികൃതമായി ആയുധം കയ്യില്‍വച്ചതും ഉള്‍പ്പെടെ കേസുകളാണ് ഇന്ത്യയില്‍ ഇയാള്‍ക്കെതിരെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: