തിരുവനന്തപുരം: സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ദുരിതം വിതച്ച് താണ്ഡവമാടുകയാണ് മഴ. മധ്യകേരളത്തിലും മലബാറിലും ജനജീവിതം താറുമാറായി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി 22 മരണം. ഇടുക്കിയില്‍ മാത്രം 11 പേര് മരിച്ചു. മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്ടില്‍ ഒരാളും മരിച്ചു. കൊച്ചിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും പലരെയും കാണാതായിട്ടുണ്ട്. ഇടുക്കിയില്‍ മൂന്നാമതും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴക്കെടുതി ദുരിതം രൂക്ഷമാക്കിയത്. വയനാട് ഒറ്റപ്പെട്ട അവസ്ഥയിലായി. കുത്തൊഴുക്കില്‍പ്പെട്ട് പല പാലങ്ങളും ഒലിച്ചു പോയി. നൂറോളം വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് വീടുകളില്‍ വെള്ളംകയറി. സുരക്ഷ കണക്കിലെടുത്ത് പലഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു മണിക്കൂര്‍ ലാന്‍ഡിഗ് നിര്‍ത്തിവച്ചു. ചെറുതും വലുതുമായ 24 അണക്കെട്ടുകള്‍ തുറന്നു. നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറക്കാന്‍ സാധ്യതയുണ്ട്
പമ്പയാറിലും റെഡ് അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ഇടമലയാര്‍, ഇടുക്കി, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാര്‍ നിറഞ്ഞ് കവിഞ്ഞ് ഒഴകുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും നിറഞ്ഞു കവിഞ്ഞൊഴുകുന്നു. ദേശീയദുരന്ത പ്രതിരോധസേനയുടെ രണ്ട് സംഘങ്ങള്‍ കോഴിക്കോടും വയനാട്ടിലും അടിയന്തരക്ഷാപ്രവര്ത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയും നാവികസേന രംഗത്തിറങ്ങി സൈന്യത്തിന്റെ ഹെലികോപ്ടര്‍ സേവനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: