തിരുവനന്തപുരം : സംസ്ഥാനത്ത് അതീവഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 22 ഡാമുകള്‍ ഒറ്റയടിക്ക് തുറക്കുന്നത് ആദ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടില്‍ ഒറ്റപ്പെട്ടവരെ സഹായിക്കാന്‍ നാവികസേനയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.
അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുത്. കര്‍ക്കടകവാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് വേണ്ട മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ക്ക് ഓരോ ജില്ലകളുടെ ചുമതലകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതിയെത്തിയിരിക്കുകയാണ്. ഡാം തുറക്കുന്നുവെന്ന് കേട്ട് പൊതുജനങ്ങള്‍ കാണാന്‍ വലിയതോതില്‍ എത്തുന്ന സാഹചര്യം മുന്‍പുണ്ടായിട്ടുണ്ടെന്നും ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ മാത്രമേ അപകട മേഖലകളിലേക്ക് പോകാവൂ. വിനോദ സഞ്ചാരികള്‍ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: