ന്യൂദല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ നിയമ ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. നിയമം ദുരൂപയോഗം ചെയ്യുന്നത് തടയാന്‍ കഴിഞ്ഞ മാര്‍ച്ചി, സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകള്‍ പുനസ്ഥാപിക്കുന്ന പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയും ലോക് സഭയും നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം നടത്തുന്നതിനെതിരെയുള്ള പരാതികളില്‍ അറസ്റ്റ് വേണമെന്ന് തീരുമാനിക്കാന്‍ തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ത്യൻ ക്രിമിനൽ നടപടി ചട്ടം ഉറപ്പു നൽകുന്ന അധികാരം എടുത്തുകളയാൻ കഴിയില്ലെന്ന് ബില്ലിൽ പറയുന്നുണ്ട്. കേസുകളിൽ പ്രാഥമിക അന്വേഷണമില്ലാതെ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. അറസ്റ്റു ചെയ്യാനും പ്രത്യേക അനുമതി വേണ്ട. കോടതി വിധികൾ ബില്ലിലെ ഭേദഗതികൾക്ക് തടസമല്ല.
1989ലെ ദളിത് പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയാണ് കഴിഞ്ഞ മാർച്ച് 20ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. നിരപരാധികൾ കേസുകളിൽ കുടുങ്ങുന്നത് തടയാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി ആരോപണങ്ങളിൽ അടിസ്ഥാനമുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. കുറ്റാരോപിതർ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ അറസ്റ്റിന് നിയമനാധികാരിയുടെ സമ്മതവും സർക്കാർ ഉദ്യോഗസ്ഥരല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ സീനിയർ സൂപ്രണ്ട് ഓഫ് പോലീസിന്റെ സമ്മതം ആവശ്യമാണെന്നും കോടതി വിധിച്ചിരുന്നു. ഈ വിധി ദളിത് സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായപ്പോഴാണ് കേന്ദ്രസർക്കാർ പട്ടികജാതി-പട്ടികവർഗ ഭേദഗതിബിൽ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: