ചെറുതോണി : ഇടുക്കി അണക്കെട്ടില്‍ മൂന്നാംഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്നു ജലനിരപ്പ്.
ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുകി രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് കുറഞ്ഞില്ല. അതേ സമയം കൂടുകയും ചെയ്തു. കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം 3.05ന് 2399.24 അടിയായി ജലനിരപ്പ്. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
സംസ്ഥാനത്ത് ആകെ 22 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടമലയാര്‍ അണക്കെട്ട് തുറന്നതോടെ പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടായി. ഇടുക്കിയില്‍ നിന്നുള്ള വെള്ളം കൂടി എത്തുന്നതോടെ ജലനിരപ്പ് ഇനിയും ഉയരും. ഇതോടെ എറണാകുളം ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവും. ആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ആലുവയുടെ സമീപപ്രദേശങ്ങളില്‍ നൂറിലേറെ വീടുകളില്‍ വെള്ളം കയറി.
എറണാകുളത്ത് മാത്രമായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് പെരിയാറില്‍ ഇറങ്ങുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: