പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ജലാശയത്തിന്റെ ജലവിതാനം 986 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു.
പമ്പ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ഈ സാഹചര്യത്തില്‍ പന്പ ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും ഉയര്‍ത്തി അധികജലം പന്പയിലേക്ക് ഒഴുക്കിവിടും. പദ്ധതി പ്രദേശത്തുള്ള മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 100 ക്യുമെക്സ് തോതില്‍ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. ഇതുമൂലം പന്പയിലെ ജലനിരപ്പ് മൂന്നു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.
പമ്പ ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പമ്പ നദിയുടെ ഇരുകരയിലുള്ളവരും ശബരിമല തീര്‍ഥാടകരും അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കക്കി-ആനത്തോട് ഡാമിലേക്ക് ഒഴുകിവരുന്ന അധികജലം പുറത്തുകളയുന്നതിനായി ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ മാധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ താത്ക്കാലികമായി 7.5 സെ.മീ വീതം ഉയര്‍ത്തി അധികജലം കക്കി ആറിലേക്ക് ഒഴുക്കിവിടുകയാണ്. ജലവിതാനം കൂടുതല്‍ ഉയരുകയാണെങ്കില്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി നിയന്ത്രണവിധേയമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: