കൊച്ചി: ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ യുഎസിലെ വംശീയ വിദ്വേഷത്തിന്റെ ഇരയാണെന്നും 12 വര്‍ഷമായി ജയിലില്‍ കഴിയുന്ന ആനന്ദിനെ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സഹോദരിയും ഫാഷന്‍ ഡിസൈനറുമായ ഡോ. സഞ്ജന ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡാലസ്, ഹോസ്റ്റണ്, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചല്‍സ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളില്‍ 59 വര്‍ഷത്തേക്കാണ് ആനന്ദിനെ ശിക്ഷിച്ചിരുന്നത്. എന്നാല്‍ ലോസ് ആഞ്ചലസിലെ കേസ് ഒഴികെ മറ്റെല്ലാം അടിസ്ഥാനരഹിതമെന്ന് കണ്ട് ഒഴിവാക്കപ്പെട്ടു. ഇനി ഒരു കേസ് മാത്രമാണ് നിലവിലുള്ളത്.
ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയും കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നിരപരാധിയായ ഒരാളെ ജയിലില്‍ അടച്ചിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സഞ്ജന പറഞ്ഞു.
പുതിയ തെളിവുകള്‍ ആനന്ദിന്റെ നിരപരാധിത്വം തെളിയിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മുന്‍കൈ എടുത്താല്‍ ആനന്ദിന്റെ മോചനം സാധ്യമാകും. പതിനഞ്ച് തവണയാണ് ഈ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചത്. ലോസ് ആഞ്ചലസ് ഗവര്‍ണര്‍ക്ക് മാപ്പ് നല്കാന് അധികാരമുണ്ട്. പക്ഷേ ഇതിനായി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ രക്ഷപ്പെടുത്താന്‍ അതത് സര്‍ക്കാരുകള്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. ആനന്ദിനെ പുറത്തിറക്കാനുള്ള ശ്രമം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: