ഭരണാധികാരി ചോദ്യങ്ങളെ എന്തിനു ഭയപ്പെടണം?. എന്തിനും ഏതിനും കൃത്യമായ ഉത്തരമുണ്ടെങ്കില്‍ ചോദ്യങ്ങളെ നേരിടാന്‍ സങ്കോചത്തിന്റെ ആവശ്യമില്ല. ഉത്തരമില്ലാത്തപ്പോഴാണ് ചോദ്യങ്ങള്‍ക്കു മുന്നില്‍ മൗനിയാകുന്നതും ഭയപ്പെടുന്നതും. ഭരണാധികാരം എന്നത് വലിയ ഉത്തരവാദിത്തമാണ്. അതേക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
ജനങ്ങളും ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന മാധ്യമങ്ങളും ചോദ്യങ്ങള്‍ ഉന്നയിക്കും. ഭരണത്തെ എതിര്‍ക്കുന്നവര്‍ക്കും ചോദ്യങ്ങളുണ്ടാകും. അതിനെല്ലാം ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ് ഭരണാധികാരി. ആ ബാധ്യസ്ഥത അംഗീകരിക്കുമ്പോഴാണ് നല്ല ഭരണാധികാരിയും ഭരണകൂടവും ഉണ്ടാകുന്നത്. ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഏറ്റവും വലിയ അനീതി. സ്വതന്ത്രമായി സംസാരിക്കുന്നവരെ ഭയപ്പെടുന്നവരും ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ട കാര്യങ്ങളുള്ളവരുമാണ് ചോദ്യങ്ങളെ നേരിടാനാകാതെ ഒളിച്ചോടുന്നത്.
സഹിഷ്ണുതയെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ചോദ്യങ്ങളെ ഭയപ്പെടുന്നത്. ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗം കഴിയുമ്പോള്‍ യോഗതീരുമാനം സാധാരണ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്ന പതിവ് കാലങ്ങളായി തുടര്‍ന്നു വന്നതാണ്. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായ ശേഷം ആ പതിവ് നിര്‍ത്തി. എല്ലാ ആഴ്ചയിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ ചോദ്യങ്ങളെ നേരിടാന്‍ ഇരുന്നുകൊടുക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. മുഖ്യമന്ത്രിയായ ശേഷം ആദ്യം കൈക്കൊണ്ട തീരുമാനമായിരുന്നു അത്. മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങളില്‍ പുറത്തറിയേണ്ടവ മാത്രം പ്രസ് റിലീസായി അറിയിക്കുന്ന സംവിധാനം അദ്ദേഹം നടപ്പിലാക്കി. തങ്ങള്‍ എഴുതി നല്കുന്നതു മാത്രം ‘വിഴുങ്ങി’ തൃപ്തരായിക്കൊള്ളണമെന്ന ഫാസിസ്റ്റ് ചിന്താഗതിയാണ് പിണറായി വിജയന് നടപ്പിലാക്കിയത്.
മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയും വി.എസ്.അച്യുതാനന്ദനും എ.കെ. ആന്റണിയും ഇ.കെ. നായനാരുമെല്ലാം മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനം നടത്തിയിരുന്നവരാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അവര്‍ നേരിടുകയും ചെയ്തു. സര്‍ക്കാര്‍ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്ന തീരുമാനങ്ങള്‍ പുറത്തെത്തിക്കാന്‍ കഴിവുള്ള മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിമാരില്‍ നിന്ന് ഉത്തരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. ഒന്നും ഒളിച്ചുവെയ്ക്കാനില്ലാത്തവര് തുറന്നുപറച്ചിലിനുള്ള സൗഹൃദ വേദിയാക്കി ആ പത്രസമ്മേളനങ്ങളെ മാറ്റിയെടുത്തു.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരെ എന്നും അകറ്റി നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. ”കടക്കൂ പുറത്തെ”ന്നും ”മാറി നില്ക്കൂ…” എന്നുമെല്ലാം മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും അതിനാലാണ്. അധികാരികളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടേണ്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന ധാരണ അദ്ദേഹത്തുനുണ്ട്. അതദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനു മുന്‍പേ രൂപപ്പെടുത്തിയെടുത്തതുമാണ്.
വിമര്‍ശനങ്ങളെ, തെറ്റു ചൂണ്ടിക്കാട്ടുന്നതിനെ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ”ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടുകൊള്ളുക. അത് മാത്രമാണ് ശരി. അതുമാത്രമാണ് നിങ്ങള്‍ മറ്റുള്ളവരോട് പറയേണ്ടത്. സത്യവും അസത്യവും വിശകലനം ചെയ്യാന്‍ ആരും മുതിരേണ്ടതില്ല. ഞാന്‍ പറയുന്നത് മാത്രം നിങ്ങള്‍ ജനങ്ങളോട് പറയുക”. ഏറ്റവും കടുത്തതും അപകടകരവുമായ ഫാസിസ്റ്റ് സമീപനമല്ലാതെ മറ്റെന്താണത്?.
ലാവ്ലിന് കേസില്‍ പ്രതിയായിരുന്ന പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്രോധത്തോടെ പ്രതികരിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. ലാവ്ലിന് അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ചോദ്യം ചോദിക്കുന്നവരോട് കയര്‍ക്കുകയും ആക്ഷേപിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന നയം പിണറായി വിജയന് സ്വീകരിച്ചപ്പോള്‍ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പം കൂടി പിന്തുണ പ്രഖ്യാപിച്ചതും ചരിത്രമാണ്.
ചോദ്യം ചോദിക്കുന്നവരുടെ വായടപ്പിക്കാനുള്ള പിണറായി പക്ഷക്കാരുടെ തന്ത്രമായിരുന്നു അത്. പത്രസമ്മേളനങ്ങളില്‍ പിണറായിയുടെ മുന്നില്‍ താണുവണങ്ങി നിന്ന് അദ്ദേഹം പറയുന്നത് മാത്രം കുറിച്ചെടുത്ത് വായനക്കാരെ അറിയിച്ചിരുന്നവര്‍ മറ്റ് രാഷ്ട്രീയ നേതാക്കളെ വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിച്ചു. പിണറായി വിജയനെന്ന ‘സ്വഭാവത്തെ’ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭയമാണെന്നതാണ് സത്യം.
ഒരു പക്ഷേ, ഏതെങ്കിലുമൊരു മാധ്യമ പ്രവര്ത്തകന് പിണറായിയോട് അദ്ദേഹത്തെ അലോസരപ്പെടുത്തുന്ന ചോദ്യം ചോദിക്കാന്‍ തയ്യാറായാല്‍ മുഖ്യമന്ത്രിയുടെ ശകാരവും പരിഹാസവും അയാള്‍ അനുഭവിക്കേണ്ടിവരികതന്നെ ചെയ്യും. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. തങ്ങളുടെ കൂട്ടത്തിലൊരാള്‍ പരിഹാസത്തിനും ഭീഷണിക്കും വിധേയനാകുമ്പോള്‍ സഹജീവിയായ മറ്റൊരു മാധ്യമ പ്രവര്‍ത്തകനും അയാളുടെ സഹായത്തിനെത്തില്ലെന്ന ഭീകരാവസ്ഥയുമുണ്ട്. പിണറായി സൃഷ്ടിച്ച ഭയം അത്ര വലുതാണ്.
കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ അസഹിഷ്ണുതയാരോപിച്ച് പഴിക്കുന്നവരാണ് പിണറായി വിജയനും കൂട്ടരും. അതിന് ഓശാന പാടുന്ന മാധ്യമങ്ങള്‍ പോലും പിണറായിയുടെ അസഹിഷ്ണുതക്കെതിരെ എന്തെങ്കിലും പറയാന്‍ തയ്യാറാകുന്നില്ല. ഒരു ഭരണാധികാരി തന്റെ പ്രജകളെയും മാധ്യമപ്രവര്‍ത്തകരെയും ഭയപ്പെടുത്തുന്നതെത്രത്തോളമാണെന്ന് തിരിച്ചറിയപ്പെടുകയാണിവിടെ.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ സന്തോഷിച്ചു. കരുതി വെച്ചിരുന്ന നിരവധി ചോദ്യങ്ങളുണ്ട്. മഴക്കെടുതിയെയും കേന്ദ്ര സഹായത്തെയും കുറിച്ചെല്ലാം ചോദ്യങ്ങളുണ്ട്. അതിനെല്ലാം മുഖ്യമന്ത്രിയില്‍ നിന്ന് നേരിട്ട് മറുപടി കിട്ടുമല്ലോ എന്ന സന്തോഷമായിരുന്നു അവര്‍ക്ക്. എന്നാല്‍ അവിടെയും പിണറായിയുടെ ഭീഷണി വന്നു. പത്രസമ്മേളനത്തിനു വരാം. പക്ഷേ, ആരും ചോദ്യങ്ങള്‍ ചോദിക്കരുത്. ചിലരെങ്കിലും മനസ്സില്‍ ചോദിച്ചിട്ടുണ്ടാകും, ഇതെന്താ, വെള്ളരിക്കാപ്പട്ടണമാണോ എന്ന്.
മഴക്കെടുതി സംബന്ധിച്ചുള്ള പത്രസമ്മേളനം പത്തു മിനുട്ട് കൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റു. ചോദ്യങ്ങള്‍ പാടില്ലെന്ന ശാസന ഉണ്ടായിരുന്നതിനാല്‍ ചോദ്യങ്ങളുയര്ന്നില്ല. കണ്ണുകളില്‍ ഭയം നിറച്ച്, വായ മൂടിക്കെട്ടിയിരുന്നു, എല്ലാവരും. എന്നാല്‍ സഹികെട്ട ഒരാള്‍ മാത്രം ചോദ്യമെറിഞ്ഞു, പ്രളയക്കെടുതിയില്‍ എത്ര കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന്. ”കണക്കൊക്കെയുണ്ട്.. ചോദ്യമൊന്നും വേണ്ട..നേരത്തേ പറഞ്ഞല്ലോ” എന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയില്‍ ചോദ്യം ചോദിച്ചയാളുടെ ധൈര്യവും ചോര്‍ന്നു പോയി.
ചോദ്യം ചോദിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്ന ഭരണാധികാരി നാട്ടില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്താണ്?. അടിയന്തരാവസ്ഥയില്‍ ഉണ്ടായതിനേക്കാള്‍ വലിയ ഫാസിസമല്ലേ.? അടിച്ചമര്‍ത്തലല്ലേ അത്? നമ്മുടെ ജനാധിപത്യ ബോധത്തിനും സഹിഷ്ണുതയ്ക്കും എതിരല്ലേ അത്?. റേഡിയോ പോലെ സംസാരിക്കാനാണ് പിണറായി വിജയനെ പോലുള്ളവര്‍ ഇഷ്ടപ്പെടുന്നത്. അപ്പോള്‍ എതിര് ചോദ്യങ്ങള്‍ ഉണ്ടാകുകയില്ലല്ലോ. പറയുന്നതു മാത്രം കേട്ട്, അതനുസരിക്കണമെന്നതാണ് അവരുടെ നയം. അനുസരണക്കേട് കാട്ടുന്നവരെ ശരിപ്പെടുത്തുകയും ചെയ്യും.
പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട്, ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടപ്പെട്ട കുട്ടനാട്ടിലെയും കോട്ടയത്തെയും ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രി പോകാതിരുന്നതിനും മറ്റുകാരണങ്ങള്‍ കണ്ടെത്താനാകില്ല. വിമര്‍ശനങ്ങള്‍ സഹിക്കാനാകുന്ന ഭരണാധികാരിയല്ല പിണറായി. അതല്ലെങ്കില്‍ എന്തുകൊണ്ടാണ് താനിങ്ങനെയൊക്കെയാകുന്നതെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ടാകണം. ശാരീരികമായ അസ്വസ്ഥതകളാണെങ്കില്‍ അതും തുറന്നു പറയണം., തുറന്നു പറച്ചിലുകളില്ലാത്തിടത്തോളം കാലം അദ്ദേഹം ചോദ്യങ്ങളെ ഭയപ്പെടുന്ന ഫാസിസ്റ്റായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: