തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
കേന്ദ്രസഹായത്തിനുള്ള നിവേദനം രണ്ടു ഭാഗങ്ങളായി നല്‍കുമെന്ന് സംഘത്തെ മുഖ്യമന്ത്രി അറിയിച്ചു. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം ലഭിക്കാനുള്ള നിവേദനവും, കേരളത്തിലുണ്ടായ കനത്ത നഷ്ടം ചൂണ്ടിക്കാട്ടി കൂടുതല്‍ സഹായം തേടിയുള്ള പ്രത്യേക നിവേദനവും നല്‍കും. കഴിഞ്ഞ ദിവസങ്ങളിലെ കെടുതികളും കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. റിപ്പോര്‍ട്ട് ഈ മാസം 20ന് നല്‍കുമെന്ന് സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എ.വി. ധര്‍മറെഡ്ഡി, ഫിനാന്‍സ് ജോയിന്റ് ഡയറക്ടര്‍ എസ്.സി. മീണ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് ബീച്ച് ഇറോഷന് ഡയറക്ടര്‍ ആര്. തങ്കമണി, ഗ്രാമവികസന മന്ത്രാലയം അസി. ഡയറക്ടര്‍ ചാഹത് സിംഗ് എന്നിവരാണ് എത്തിയത്.
കേരളത്തിലെ മഴക്കെടുതികള്‍ ബോധ്യപ്പെട്ടതായും കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാമത്തെ സംഘം വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷക്കെടുതി വിലയിരുത്തുകയാണെന്നും സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: