ഇടുക്കി: തമിഴ്നാട്ടില്‍നിന്ന് ഉത്ഭവിക്കുന്ന പെരിയാറിന് കുറുകെ അണകെട്ടി പണിത ലോകത്തിലെ അത്യപൂര്‍വ നിര്‍മിതിയാണ് ഇടുക്കി ജലസംഭരണി. പെരിയാറും കൈവഴികളും രണ്ട് ഡസനിലധികം ഇടങ്ങളിലാണ് അണകെട്ടി നിര്‍ത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറിലെ മുല്ലയാര്‍ തടഞ്ഞുള്ള നിര്‍മാണമാണ് ഇതിലാദ്യം. ഇവിടങ്ങളിലൂടെയുള്ള നദികളുടെ സ്വതന്ത്രമായുള്ള ഒഴുക്ക് ഷട്ടറുകള്‍ തുറക്കുമ്പോള്‍ മാത്രമാണ്.
ഷട്ടര്‍ തുറക്കുമ്പോള്‍ പാല്‍നുര പതഞ്ഞ് പരിസരമാകെ നീര്‍ക്കണങ്ങള്‍ വിതറി പെരിയാര്‍ നദി ആര്‍ത്തലച്ച് വരുന്ന കാഴ്ച ആരുടെയും മനം കീഴടക്കും. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശം. 2.5 ലക്ഷം ഹെക്ടര്‍ വനം ഇതിനായി ഏറ്റെടുത്തു. കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1976 ഫെബ്രുവരി 16ന് ആണ് കമ്മീഷന് ചെയ്യുന്നത്, രണ്ടാം ഘട്ടം 1985ലും.
പൂര്‍ണമായും മല തുരന്ന് അതിനകത്ത് സ്ഥിതിചെയ്യുന്ന പവര്‍ഹൗസ് ഏഷ്യയിലെ തന്നെ ഇത്തരത്തിലെ ഏക നിര്‍മാണമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കമാന അണക്കെട്ടും പദ്ധതിയുടെ ഭാഗമാണ്. 50 നില കെട്ടിടത്തിന്റെ (550 അടി) ഉയരമുള്ള ഇടുക്കി അണക്കെട്ട് കുറവന്‍, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാര്‍ നദിയില്‍ അണകെട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം വലിപ്പമേറിയ പുഴയിലൂടെയാണ് 22.5 കിലോ മീറ്റര്‍ അകലെയുള്ള കുളമാവില്‍ എത്തിക്കുന്നത്. ഇതിനായി പ്രത്യേകം ജലനിയന്ത്രണ സംവിധാനങ്ങളൊന്നും ഇല്ല. ജലനിരപ്പ് എല്ലായിടത്തും ഒരേപോലെ ഉയരുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
കുളമാവ് ഡാമില്‍നിന്നാണ് ബട്ടര്‍ഫ്ളൈ വാല്‍വ് വഴി, നാടുകാണി മലനിരകള്‍ക്ക് താഴെയിരിക്കുന്ന മൂലമറ്റത്തെ ഭൂഗര്‍ഭനിലയത്തില്‍ വെള്ളമെത്തുന്നത്. കുളമാവില്‍ നിന്ന് 1.5 കിലോമീറ്റര്‍ ദൂരം ചെറിയ ചെരുവില്‍ ഇതിനായി പാറ തുരന്നിട്ടുണ്ട്. ശേഷം 953 മീറ്റര്‍ ദൂരം കുത്തനെ പാറ തുരന്നാണ് ഇവിടെനിന്ന് വെള്ളം ജനറേറ്ററുകളില്‍ എത്തിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 640 ലിറ്റര്‍ മാത്രമാണ് ഇവിടെ ആവശ്യമായി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: