പാറ്റ്ന: രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജെഡി(യു)വിലെ ഹരിവംശ് നാരായണ്‍ സിങ് ബീഹാറിലെ സീതാബ് ഡയറ സ്വദേശിയാണ്. പ്രമുഖ സോഷ്യലിസ്റ്റ് ജയ്പ്രകാശ് നാരായണന്റെ ജന്മനാട്ടില് തന്നെ ജനിച്ച സിങ് അദ്ദേഹത്തിന്റെ അനുയായിയുമാണ്. 92നു ശേഷം രാജ്യസഭയില്‍ വോട്ടെടുപ്പിലൂടെ ഉപാധ്യക്ഷനാകുന്ന ആദ്യ നേതാവും ഹരിവംശ് നാരായണ്‍ സിങ്ങാണ്. സരണ്‍, ബാലിയ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സീതാബ് ഡയറയുടെ പകുതി യുപിയിലും പകുതി ബീഹാറിലുമാണ്.
1956 ജൂണ്‍ 30ന് ജനിച്ച സിങ് വാരാണസി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. ആദ്യമായി പാര്‍ലമെന്റില്‍ എത്തിയ സിങ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളാണ്. 2014 ഏപ്രിലിലാണ് രാജ്യസഭാ എംപിയായത്.
എക്കണോമിക്സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 77ല്‍ ധര്‍മയുഗ് ഹിന്ദി ആഴ്ചപ്പതിപ്പിലാണ് തുടക്കം. പിന്നെ കുറച്ചുകാലം ബാങ്ക് ഓഫ് ഇന്ത്യയില്‍. ഈ ജോലി ഉപേക്ഷിച്ച് ആനന്ദ് ബസാര്‍ പത്രികയുടെ രവിവാര്‍ എന്ന ആഴ്ചപ്പതിപ്പില്‍ അസി. എഡിറ്ററായി. 89ല്‍ ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത് ഖബറി (പ്രഭാത വാര്‍ത്ത)ല്‍ േചര്‍ന്നു. പിന്നീട് ഇതിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി . ഇത് രാജിവച്ചാണ് 2014ല്‍ രാജ്യസഭാ എംപിയായത്.
മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ബീഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തിനു പിന്നില്‍ ഹരിവംശ് നാരായണ്‍ സിങ്ങാണ്. 19 പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. വേള്‍ഡ് എഡിറ്റേഴ്സ് ഫോറം അംഗമാണ്. ആശയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: