തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും മൂലം പള്ളിവാസലിലെ സ്വകാര്യ റിസോര്‍ട്ടില്‍ പുറത്തിറങ്ങാനാവാതെ മുപ്പതോളം വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു. തങ്ങളെ പുറത്തെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സഞ്ചാരികളില്‍ ഒരാള്‍ വീഡിയോ സന്ദേശം പുറത്തുവിട്ടതോടെ സര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം തേടിയിട്ടുണ്ട്. ഇവരെ രക്ഷിക്കാന്‍ സൈനിക സംഘം പള്ളിവാസലിലേക്ക് തിരിച്ചു.
അതേസമയം, വിനോദ സഞ്ചാരികളുമായും റിസോര്‍ട്ട് അധികൃരുമായും സംസാരിച്ചെന്നും എല്ലാവരും സുരക്ഷിതരാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റും സൗജന്യമായി നല്കാന് റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
റിസോര്‍ട്ട്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാനേജ്മെന്റ് ശ്രദ്ധിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അതീവഗൗരവമായി പാലിക്കണം. നിലവില്‍ ടൂറിസം കേന്ദ്രങ്ങളിലുള്ള ടൂറിസ്റ്റുകള്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്കും എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് അതാത് ജില്ലാഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടുപോയവരുണ്ടെങ്കിലോ, ടൂറിസം കേന്ദ്രങ്ങളിലേക്ക് പോയവരെ ബന്ധപ്പെടാന്‍ കഴിയാത്തതും തിരികെയെത്താന്‍ വൈകുന്നതുമായ സാഹചര്യമുണ്ടെങ്കിലോ ടൂറിസം വകുപ്പിനെയോ അതാത് ജില്ലാ ഭരണകൂടത്തെയോ അടിയന്തിരമായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: