ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തമിഴ്നാട് ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ വിട്ടയക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി.
വധക്കേസ് പ്രതികളെ വിട്ടയക്കുന്നത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അന്താരാഷ്ട്രതലങ്ങളില്‍ വരെ പ്രത്യാഘാതമുണ്ടാക്കുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ജുഡീഷ്യറി അടക്കം വിവിധ തലങ്ങളില്‍ വിഷയം പരിശോധിച്ച് തീര്‍പ്പ് കല്പിച്ചതാണ്. പ്രതികള്‍ക്ക് ജയില്‍ മോചിതരാകാന്‍ അര്‍ഹതയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വധക്കേസ് അന്വേഷിച്ച സിബിഐയും പ്രതികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തു. പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ആരാഞ്ഞതായിരുന്നു കോടതി.
പ്രതികളെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന് 2015ല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികള്‍ കഴിഞ്ഞ 27 വര്‍ഷമായി തടവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: