ന്യൂദല്‍ഹി: മഴക്കെടുതി കനത്ത നാശം വിതച്ച കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മഴക്കെടുതിയില്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ മന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം സഹായം ഉറപ്പു നല്‍കിയത്.
മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയ സാഹചര്യത്തില്‍ വന്‍ വെള്ളപ്പൊക്കമാണ് പലാ ഭാഗങ്ങളിലുമുള്ളത്. എറണാകുളം ജില്ലയില്‍ പ്രത്യേകിച്ച് ആലുവ മേഖലയില്‍ കനത്ത ജാഗ്രതയും തയാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നാഹങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ മുമ്പും തുറന്നിട്ടുണ്ടെങ്കിലും അഞ്ചു ഷട്ടറുകള്‍ തുറക്കുന്നത് ആദ്യമായിട്ടാണ്. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച 38 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ആയിരുന്നത് ഇന്ന് 68 എണ്ണമാക്കി വര്‍ധിപ്പിച്ചു. എണ്ണായിരത്തോളം ആളുകള്‍ ജില്ലയില്‍ വിവിധ ക്യാമ്പുകളിലേക്കു മാറിയിട്ടുണ്ടെന്നാണ് കണക്ക്. പെരുമ്പാവൂര്‍ മുതലുള്ള പ്രദേശങ്ങളില്‍ പെരിയാര്‍ തീരത്തുനിന്ന് 5,000 കുടുംബങ്ങളെ അടിയന്തര സാഹചര്യം വന്നാല്‍ മാറ്റിപാര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: