ന്യൂദല്‍ഹി: കൊടുംഭീകരരെയും ക്രിമിനിലുകളെയും ഭീകരരെയും കൈകാര്യം ചെയ്യുന്ന ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാറ്റിക്സ് ടീമി (എസ്ഡബ്ല്യുഎടി) ലേക്ക് വനിതകളും. കഴിഞ്ഞ ദിവസം ആദ്യ ബാച്ച് ദല്‍ഹി പോലീസിന്റെ ഭാഗമായി. ജോര്‍ദ കലാന് പോലീസ് ട്രെയിനിങ് കോളേജില്‍ നിന്നും 15 മാസത്തെ അതികഠിന പരിശീലനത്തിനു ശേഷമാണ് പെണ്‍പട പുറത്തിറങ്ങുന്നത്.
സ്വാറ്റ് ടീമിലേക്ക് പെണ്പടയെന്ന ആശയം പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കിന്റെ ബുദ്ധിയാണ്. പരിശീലനം ലഭിച്ച കമാന്‍ഡോകളെ ദല്‍ഹിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിയമിക്കും. ദല്‍ഹിയെ ലക്ഷ്യമിട്ടെത്തുന്ന പെണ് ചാവേറുകള്‍ എത്താനിടയുള്ള മര്‍മ്മപ്രധാന ഇടങ്ങളിലും ചെങ്കോട്ട, ഇന്ത്യാ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലും ഇവരുണ്ടാകും. ഇന്ത്യയുടെ ഭീകരവിരുദ്ധ വാനായ പരാക്രമിലും ഇനി മുതല്‍ ഈ പെണ്പടയുണ്ടാകും. ഇസ്രയേല്‍ സൈന്യത്തിന്റെ ട്രേഡ്മാര്‍ക്കായ കായികാഭ്യാസം ക്രവ് മാഗയുടെയും പരിശീലനം ലഭിച്ചിട്ടുണ്ട്.
എകെ -47, എം.പി 5 മെഷീന് ഗണ്‍ , ഗ്ളോക്ക് 17 പിസ്റ്റള്‍, കോര്‍ണര്‍ ഷോട്ട് തോക്കുകള്‍ തുടങ്ങിയവയാണ് സ്വാറ്റ് ടീമിന്റെ ആയുധങ്ങള്‍. ബുള്ളറ്റ് പ്രൂഫ് ഹെല്‍മറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് , പെന്‍സില്‍ ടോര്‍ച്ച് , തുടങ്ങിയവയും ആയുധങ്ങളുടെ ഭാഗമാണ്. അസമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ (13), അരുണാചല്‍പ്രദേശ്, സിക്കിം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ചുപേര്‍ വീതവുമാണുള്ളത്.
പരിശീലനം ലഭിച്ച വനിതാ ടീമംഗങ്ങളുടേത് പുരുഷന്മാരുടേതിനേക്കാള് നല്ല പ്രവര്‍ത്തനമാണെന്നും കമ്മീഷണര്‍ വിലയിരുത്തി. കൂടാതെ വിദേശ രാജ്യങ്ങളില്‍ പോലും ഈ വിഭാഗത്തില്‍ വനിതാ ടീം ഇല്ലെന്നിരിക്കെ ഇന്ത്യയുടേത് അഭിമാന നേട്ടമാണെന്നും അവര്‍ അമൂല്യ പട്നായിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: